നടി ജാക്വിലിൻ ഫെർണാണ്ടസിന് ദുബൈയിൽ പോകാൻ ഡൽഹി പട്യാല കോടതിയുടെ അനുമതി . ജനുവരി 27 മുതൽ 30 വരെ പെപ്സികോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് യാത്രാനുമതി നൽകിയത്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പ്രധാന പരിപാടി തന്റേതാണെന്ന് ചൂണ്ടി കാണിച്ച് കൊണ്ട് നടി കോടതിയെ സമീപിച്ചിരുന്നു.
കൂടാതെ ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷനിൽ നടി അഭിനയിച്ച ചിത്രത്തിലെ ഗാനം ഇടംപിടിച്ചിട്ടുണ്ടെന്നും ജാക്വിലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അത് രാജ്യത്തിന് അഭിമാനമാണെന്നു അഭിഭാഷകൻ വാദിച്ചു. ‘ബെസ്റ്റ് ഒറിജിനൽ സോങ്’ വിഭാഗത്തിൽ ജാക്വിലിൻ അഭിനയിച്ച ‘ടെൽ ഇറ്റ് ലൈക് എ വുമൺ’ ചിത്രത്തിലെ ‘അപ്ലൗസ്’ എന്ന ഗാനത്തിനാണ് നോമിനേഷൻ ലഭിച്ചത്.
സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടി തട്ടിപ്പു കേസിൽ ജാക്വിലിനെ പ്രതി ചേർത്ത് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് ജാക്വലിന് അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു.
52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്ക് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ ജാക്വലിനെ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. നടി പൂർണ്ണമായും സഹകരിക്കുകയും ചെയ്തിരുന്നു. കേസിൽ നടിക്ക് നവംബർ 15 മുതൽ സ്ഥിര ജാമ്യം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.