പരിണീതി ചോപ്ര, രാഘവ് ചദ്ദ
ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്നും രാഘവ് ചദ്ദയെ മാറ്റിയതിനു പിന്നാലെ തന്‍റെ ഭർത്താവിനു പിന്തുണയുമായി പരിണീതി ചോപ്ര. ജനപക്ഷത്തുനിന്നും ആവശ്യങ്ങളും അവകാശങ്ങളും രാജ്യസഭയിൽ ഉന്നയിക്കുന്ന വ്യക്തിയാണ് രാഘവ് ചദ്ദ. ആയതിനാൽ തന്നെ ജനങ്ങളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് വലിയ പിന്തുണയാണ് ഉള്ളത്. അപ്രതീക്ഷിതമായാണ് രാഘവ് ചദ്ദയെ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്നും മാറ്റിയത്.
ഇതിൽ പ്രതികരണവുമായി രാഘവ് ചദ്ദയുടെ ഭാര്യയും ബോളിവുഡ് നടിയുമായ പരിണീതി ചോപ്ര തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ചിരുന്നു. 'നിശബ്ദനായി, എന്നാൽ പരാജയപ്പെട്ടിട്ടില്ല' എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ പങ്കിട്ടത്. 'പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ പൊതു വിഷയങ്ങൾ ഉന്നയിക്കാറുണ്ട്. സാധാരണയായി പാർലമെന്റിൽ പലരും ഉന്നയിക്കാത്ത വിഷയങ്ങൾ ഞാൻ പറയാറുണ്ട്. പക്ഷേ പൊതു വിഷയങ്ങൾ ഉന്നയിക്കുന്നത് ഒരു കുറ്റകൃത്യമാണോ? ഞാൻ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടോ? ഞാൻ ചെയ്തത് തെറ്റാണോ? എന്ത് പാപമാണ് ചെയ്തത്?' വിഡിയോയിൽ രാഘവ് ചദ്ദ പറയുന്നു.
പരിണീതി പലപ്പോഴും തന്റെ ഭർത്താവ് രാഘവിന് പ്രശംസ കുറിപ്പുകളുമായി സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. അടുത്തിടെ രാജ്യസഭയിൽ പിതാവെന്ന നിലയിൽ പുരുഷന്മാർക്കുവേണ്ട മെറ്റേണിറ്റി അവധിയെക്കുറിച്ച് രാഘവ് ചദ്ദ സംസാരിച്ചിരുന്നു. ഇതിനെ പ്രശംസിച്ച് നടി ഇൻസ്റ്റാഗ്രാമിൽ കുറിപ്പു പങ്കുവെച്ചു. 'എന്റെ പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ ഇന്ന് ഒരു എം.പി എന്ന നിലയിൽ മാത്രമല്ല, ഞാൻ എല്ലാ ദിവസവും കാണുന്ന ഒരു അച്ഛനെന്ന നിലയിലുമാണ് സംസാരിച്ചത്. ഞങ്ങൾ ഇതിനെക്കുറിച്ച് നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സാന്നിധ്യം എത്രമാത്രം അർഹിക്കുന്നു. അതിനാൽ നിങ്ങൾ ഇന്ന് സംസാരിച്ചപ്പോൾ, അത് വെറും നയമായിരുന്നില്ല. നിങ്ങൾ നമ്മുടെ കുട്ടിയെ വളർത്തുന്ന രീതി. ചോദിക്കാതെ നിങ്ങൾ കാണിക്കുന്ന സാന്നിധ്യം. രക്ഷാകർതൃത്വം ഒരാൾക്കുമാത്രമല്ല അത് പങ്കിടപ്പെടുന്നു എന്ന ബോധ്യത്തിൽ നിന്നുമായിരുന്നു നിങ്ങളുടെ വാക്കുകൾ' പരിണീതി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.