ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും മൂത്ത മകൻ ആര്യൻ ഖാനെ മയക്കു മരുന്ന് കൈവശം വെച്ച കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. കുടുംബത്തെ മാനസികമായി തളർത്തിയ ആ സംഭവത്തെ കുറിച്ച് പൊതുവേദിയിൽ ആദ്യമായി മനസ് തുറക്കുകയാണ് ഗൗരി ഖാൻ. കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ 7എന്ന പരിപാടിയിലൂടെയാണ് ഗൗരി താൻ കടന്നുപോയ മോശം അവസ്ഥയെ കുറിച്ച് പറഞ്ഞത്. ആര്യന്റെ പേര് പരാമർശിക്കാതെയാണ് കരൺ കുടുംബം നേരിട്ട പ്രതിസന്ധിയെ കുറിച്ച് ചോദിച്ചത്.
''ഷാരൂഖ് ഖാനെ സംബന്ധിച്ച് പ്രഫഷനൽ രംഗത്ത് മാത്രമല്ല, കുടുംബപരമായും ഏറെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഒരു കുടുംബമെന്ന നിലയിൽ ആ വെല്ലുവിളി തരണം ചെയ്യുക അത്ര എളുപ്പമല്ല. എന്നാൽ വളരെ ശക്തമായി നിങ്ങൾ തിരിച്ചുവന്നു. മറ്റ് കുടുംബങ്ങൾ സമാനമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നിങ്ങൾ പ്രതിസന്ധിയെ നേരിട്ടത് എങ്ങനെയാണെന്ന് പറയാമോ?''-എന്നായിരുന്നു കരണിന്റെ ചോദ്യം.
" അതെ... ഒരു കുടുംബമെന്ന നിലയിൽ വളരെ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. ഒരമ്മയെന്ന നിലയിലും രക്ഷിതാവെന്ന നിലയിലും അങ്ങനെയൊരു മോശം അവസ്ഥ ജീവിതത്തിൽ മറ്റൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്. എന്നാൽ എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരിടത്താണ് ഞങ്ങൾ കുടുംബമായി ഒന്നിച്ചു നിൽക്കുന്നത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും അന്ന് കൂടെ നിന്നു. പേരറിയാത്ത ഒരു പാട് ആളുകൾ ഞങ്ങളെ പിന്തുണച്ചു. ഞങ്ങളെ ആശ്വസിപ്പിക്കുന്ന ഒരുപാട് സന്ദേശങ്ങളാണ് ലഭിച്ചത്. അവരുടെയെല്ലാം സ്നേഹം കണ്ടപ്പോൾ ഞാൻ ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഒരാളായി തോന്നി. ഞങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറയാനുള്ള വേദിയായി കൂടി ഈ പരിപാടിയെ കാണുന്നു''-എന്നായിരുന്നു ഗൗരിയുടെ പ്രതികരണം.
ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും മൂത്ത മകനാണ് 24 വയസുള്ള ആര്യൻ ഖാൻ. സൗത്ത് കാലിഫോർണിയയിൽ നിന്നാണ് ആര്യൻ ഖാൻ ബിരുദം നേടിയത്. ദമ്പതികളുടെ മകൾ സുഹാന അഭിനയത്തിലേക്ക് ചുവടുറപ്പിക്കുകയാണ്. സോയ അക്തറിന്റെ ദ ആർച്ചീസ് ആണ് ചിത്രം. ഷാരൂഖിനും ഗൗരിക്കും ഒമ്പത് വയസുള്ള അബ്രഹാം എന്ന മകൻ കൂടിയുണ്ട്. മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്നീട് ക്ലീൻ ചിറ്റ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.