‘സാബു ജേക്കബ് ചതിച്ചു, ബി.എം.ഡബ്ല്യു വിറ്റ കാശിലാണ് മത്സരിച്ചത്, ബി.ജെ.പി നൽകിയ വലിയ ഫണ്ടുകൾ സ്ഥാനാർഥികളിലേക്ക് എത്തിയില്ല’- ബി.ജെ.പിക്കും സാബു ജേക്കബിനുമെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ

കൊച്ചി: ട്വന്റി20 പാർട്ടിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും സാബു ജേക്കബിനെതിരെ ഗുരുത ആരോപണവുമായി ചലച്ചിത്ര പ്രവർത്തകൻ അഖിൽ മാരാർ. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും തന്നെ രാഷ്ട്രീയമായി ചതിച്ചുവെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നത്. ട്വന്റി20യിൽ ചേരാൻ എടുത്ത തീരുമാനം തന്റെ രാഷ്ട്രീയ ജീവിതത്തിൽ എടുത്ത ഏറ്റവും പാളിപ്പോയ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

തെരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട് സാബു ജേക്കബ് തന്നെ ചതിക്കുകയായിരുന്നുവെന്ന് അഖിൽ ആരോപിച്ചു. കൊട്ടാരക്കര സീറ്റ് നൽകാമെന്ന് ഡൽഹിയിൽ സാബു ജേക്കബ് നേരിട്ട് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, ബി.ജെ.പി തനിക്ക് വേണ്ടി അനുവദിച്ച തൃപ്പൂണിത്തറ സീറ്റുപോലും സാബു ജേക്കബ് തന്ത്രപരമായി തടയുകയും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ വേണ്ടി തൃക്കാക്കരയിലേക്ക് മാറ്റുകയും ചെയ്തു.

സംഘടനയുണ്ടെന്ന് അവകാശപ്പെട്ട തൃക്കാക്കരയിൽ തന്റെ കൂടെ പ്രവർത്തിക്കാൻ വെറും രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. ട്വന്റി20യിലൂടെ ജയിച്ച കൗൺസിലർമാർപോലും തന്നെ സഹായിച്ചില്ല. നോമിനേഷൻ നൽകുന്ന ദിവസം മാത്രമാണ് സാബു ജേക്കബ് മണ്ഡലത്തിൽ വന്നതെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് ചിലവിനായി താൻ ഏറെ ആഗ്രഹിച്ച് വാങ്ങിയ 20 ലക്ഷം രൂപയുടെ ബി.എം.ഡബ്ല്യു ബൈക്ക്’ വിൽക്കേണ്ടി വന്നു. തെരഞ്ഞെടുപ്പിനായി ബി.ജെ.പി വലിയ ഫണ്ട് പാർട്ടിക്ക് നൽകിയെങ്കിലും അത് സ്ഥാനാർഥികളിലേക്ക് എത്തിയില്ല. അഞ്ജലി, ആതിര തുടങ്ങിയ മറ്റ് സ്ഥാനാർത്ഥികളും സമാനമായ അവഗണനയും സാമ്പത്തിക ബുദ്ധിമുട്ടുമാണ് നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബി.ജെ.പി നേതാവ് എൻ. രാധാകൃഷ്ണന് തന്നോടുള്ള വ്യക്തിപരമായ ശത്രുതയും സിനിമയുമായി ബന്ധപ്പെട്ട താൽപര്യങ്ങളും തന്നെ രാഷ്ട്രീയമായി ഒഴിവാക്കാൻ കാരണമായി. നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദം പോലും തന്റെ രാഷ്ട്രീയ മുന്നേറ്റത്തെ തടയാൻ ഉപയോഗിക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം രണ്ടര മാസമായി സാബു ജേക്കബ് തന്റെ ഫോൺ എടുക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല. തൃക്കാക്കരയിലെ പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചു നൽകാൻ സുരേഷ് ഗോപി നാല് ലക്ഷം രൂപ നൽകി സഹായിച്ചു. തന്റെ സാമൂഹ്യ സേവനങ്ങളുടെ ക്രെഡിറ്റ് ട്വന്റി 20 കൊണ്ടുപോകാതിരിക്കാനാണ് ഇപ്പോൾ പാർട്ടി വിടുന്നതെന്നും ഇനി ശരികൾക്ക് വേണ്ടി സംസാരിക്കുന്ന സ്വതന്ത്രനായി തുടരുമെന്നും അഖിൽ മാരാർ വ്യക്തമാക്കി.

Tags:    
News Summary - Akhil Marar Slams Sabu M Jacob, Says Joining Twenty20 Was His Worst Political Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.