ചിത്രീകരണം: സൂര്യജ എം.

തലക്കെട്ടില്ലാത്ത കവിത

ഇട തെറ്റാതെ ഉയരുകയും

ചൂടുപിടിപ്പിച്ച് താഴുകയും,

ഭൂമിയുടെ ജാരനായിരിക്കണം

സൂര്യൻ.

സംശയമില്ല,

ചന്ദ്രൻ ഭർത്താവ് തന്നെ.

നോക്കൂ.

തണുപ്പാണ് അന്നേരം ഭൂമി.


ഒളിപ്പിച്ചുവെച്ച

തണുത്ത ചുഴികളോ

ഇരുണ്ട കുറ്റിക്കാടുകളോ

ഭൂമിയുടെ

ജലാശയങ്ങളിൽ

കണ്ടിട്ടേയില്ല,

ജാരനായിട്ടും

സൂര്യൻ !


ചന്ദ്രനാണെങ്കിൽ

തിളച്ചുതൂവുന്ന

പുറന്തട്ടുകൾപോലും.

എന്നിട്ടും

ചന്ദ്രനിൽനിന്ന്

സൂര്യനിലേക്കോ

തിരിച്ചോമാത്രം

കറങ്ങിയുമുറങ്ങിയും

മുറിവൊന്നുമുണങ്ങാതെയും

അച്ഛതണ്ടിൽ

തൂങ്ങിയാടുന്നു

പാവം ഭൂമി.

കനം കുറയ്ക്കാനത്രേ

അവതാരങ്ങൾ,

അവതാളങ്ങൾ,

തീ തുപ്പുമോക്കാനങ്ങൾ,

മൂരി നൂർത്തുമനക്കങ്ങൾ,

സർവം നനച്ചാണ്ടുകുളി

ഒറ്റാന്തടിയെന്ന ജലപ്രഖ്യാപനം.

കനമുണ്ടോ കുറയുന്നു ?

കുഞ്ഞുങ്ങളമ്മിഞ്ഞയിൽ വരച്ച-

ങ്ങാടിയിൽ കലിച്ചപ്പാടെയും

കുലച്ച,തിന്മേൽ തൂറിയ-

തുതന്നെ തിന്നും മുഖത്താകെ-

യാക്കിയും ലീലാരസത്തിൽ

തിമർക്കവെ,

മാസത്തിലൊന്ന് (ശമ്പളദിനമാം)

തെളിഞ്ഞുദ്യോഗാൽ-

പിന്നെ ക്ഷയിച്ച്

ചന്ദ്രൻ ചുമച്ചുതുപ്പും

കഫക്കട്ടകൾ തുടച്ചെത്തും

ജാരന,ല്ലേറെ ചാരൻ മറ്റവൻ

നിറുകിൽ ചിരിക്കിലും

വന്യമാം തിരയൊന്നു

ചുരമാന്തിയമറുന്നു

ഏറെ കനക്കുന്നു നാൾക്കുനാൾ

തണ്ടിലച്ഛൻ ചിരിക്കുന്നു

അമ്മമാരെല്ലാം പതംപറഞ്ഞടിയുന്നു.

വയ്യ

കനമേറി മുടിയുന്നു

തക്കം തിരക്കുന്നു

തന്തയെക്കൊല്ലാൻ! 

Tags:    
News Summary - poem sivaprasad elambulassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.