മനസ്സിലൊരിടവും തരിശിടാതെ
അവിടെ മുഴുവൻ
വിത്തുകൾ പാകണം.
തിളങ്ങുന്ന ചോളമണികളും,
മഞ്ഞ പൂത്തുനിറയുന്ന
കടുകും വിതറണം.
എള്ളും നെല്ലും ഗോതമ്പും മുളപ്പിക്കണം.
കാറ്റുകളെ മെരുക്കി
സമശീതോഷ്ണം നിറക്കണം.
വാക്കാൽ വളം ചേർത്ത്,
പാട്ടാൽ നനച്ച്,
ഉള്ളു പൊന്നാക്കണം.
എന്റെ മനപ്പാടങ്ങളിലിപ്പോൾ
കൊയ്ത്തു കഴിഞ്ഞിരിക്കുന്നു.
വിളഞ്ഞ മണികൾ പറയ്ക്കളന്ന്
കിളികൾക്ക് കൊറിക്കാനിട്ടുകൊടുത്തു,
വിത്തിനുപോലും വക്കാതെ.
കൊഴിച്ചുമാറ്റിയ കറ്റകൾ
കൂനയായിക്കിടപ്പാണ് എമ്പാടും.
നാളെ അവയെ
ഞാനെന്റെ നിലങ്ങളിൽ വിതറും.
ചവിട്ടിക്കൊഴിച്ചിട്ടും ഉതിരാമണികൾ അവക്കിടയിൽ
മറഞ്ഞിരിപ്പുണ്ടാവും.
അവ നിലംപൂണ്ട് കിളിർത്തെന്നിരിക്കും.
പാഴാകാൻ വിധിപ്പെട്ട
മനസ്സാഴങ്ങളിലേക്ക് വേരാഴ്ത്തി
പുതിയ തളിരുകൾ വിരിയിച്ചേക്കും...
അങ്ങനെ,
ഒരു തരിശുപാടം മുഴുവൻ
വീണ്ടുമൊരു വിതയാൽ പച്ചയാക്കാൻപോന്ന
വിത്തുകളേകുംവണ്ണം
കതിരുകൾ നിവർത്തി
അവയെന്റെ മൺമനം നിറക്കും.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.