കാറിത്തുപ്പുന്നവരുടെയും
പതംപറഞ്ഞു കരയുന്നവരുടെയും
ചിത്രഗുപ്തന്റെ
വരവും കാത്തുകിടക്കുന്ന
സാന്നിധ്യത്താൽ
ആശുപത്രി വരാന്ത
അലങ്കോലമാണ്
നാലാമതും കീമോ
കഴിഞ്ഞൊരുവളുടെ കണ്ണുകൾ
കിണറോളം ആഴത്തിൽ
കുഴിഞ്ഞിരിക്കുന്നു
ഒരുനേരത്തെ അത്താഴത്തിനു
വകയില്ലാത്തവന്റെ കൈയിലേക്ക്
മാലാഖയൊരുവൾ ഒരു ലക്ഷത്തിന്റെ
ബിൽ കൊടുക്കുമ്പോൾ
കരയണോ ചിരിക്കണോ
എന്നറിയാത്ത
മന്ദബുദ്ധിയുള്ളവരാവുന്ന ചിലർ
മുഖം മൂടികെട്ടിയ മാസ്ക്കിനുള്ളിൽ
അതികഠിനമായി ചുമയ്ക്കുന്നൊരാളെ
നോക്കി ഡോക്ടർ പിറുപിറുക്കുന്നു
ബാത്ത്റൂമിന്റെ സൈഡിലെ
വരാന്തയിൽ കിടക്കുന്ന
മുത്തശ്ശിയുടെ അടുത്തേക്ക്
ഇഞ്ചക്ഷൻ ട്രേയുമായെത്തുന്ന
നേഴ്സിനെനോക്കി മുത്തശ്ശി
ചുക്കിചുളിഞ്ഞ മുഖം കോട്ടി ചിരിക്കുന്നു
വിളഞ്ഞ നെല്ലിലേക്ക്
എന്തിനാ മോളെ
വെള്ളം തുറന്നു വിടുന്നത്
മുത്തശ്ശിയുടെ ചോദ്യത്തിൽ
നഴ്സവൾ നുണക്കുഴികവിൾ വിടർത്തി
വല്ലാത്തൊരു ചിരി ചിരിച്ചു !
പോക്കുവെയിൽ പൊന്നുരുക്കി
കാണിച്ചപ്പോൾ
പ്രണയിനിയൊരുവൾ
സ്വന്തമെന്നുകരുതിയ
കാമുകന്റെ കൈകളിൽ
പിടഞ്ഞമർന്നു
പോയൊരുവളുടെ
ശവവും കാത്ത്
മോർച്ചറിയ്ക്കു മുന്നിൽ
വലിയൊരു
നിലവിളികൂട്ടം !
പരാതികളുടെ, വേദനകളുടെ,
ഇല്ലായ്മകളുടെ നിലവിളികൾ
നിറഞ്ഞ ആശുപത്രിയിടം
ഒരിക്കലും ഒഴിയാത്ത
നോവുകളുടെ കൂടാരമാവുന്നു
ആദർശങ്ങളും ആഗ്രഹങ്ങളും
ജാതിമത വിദ്വേഷങ്ങളും
വെള്ളത്തുണിയിലായിപൊതിഞ്ഞു
പെട്ടിയിലൊതുക്കപ്പെടുന്നു
റേഡിയേഷൻ തിന്നു തീർത്ത
ജീവച്ഛവങ്ങളുടെ നിർധനരൂപങ്ങൾ
ഇന്നോ നാളെയോ
കാത്തുകിടക്കുന്നു
ഒരുപാട് ഉമ്മകൾ
ഒരുപാട് വാക്കുതർക്കങ്ങൾ
ഒരു പാട് പ്രതീക്ഷകൾ ഒന്നുമല്ലാതെ
ശൂന്യതയുടെ
ഇരുളിലൊതുങ്ങുമിടം
വലിയവനെന്നു
നടിക്കുന്നവന്റെയും
ചെറിയവനെന്നു
തട്ടിലാക്കപ്പെട്ടവന്റെയും
ശ്വാസഗതി ഒരു പോലെ
ഊർന്നു പോകുമിടം !
ഓരോ ശ്വാസമിടിപ്പിനും
വിലയുണ്ടെന്നറിവാകുന്ന
ആശ്രയമറ്റൊരിടം
ഇവിടെ ആരുമില്ല വലിയവൻ!
ആരുമില്ല എല്ലാം തികഞ്ഞവൻ
എല്ലാവരും എല്ലായിപ്പോഴും
ഒന്നുമല്ലാതെയാവുന്ന ഒരു പോർക്കളം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.