സ്റ്റോക്ഹോം: 'തെളിനീരു പോൽ സുവ്യക്തം, ഒപ്പം വിട്ടുവീഴ്ചയില്ലാത്തതും' എന്നാണ് ലൂയിസ് ഗ്ലക്ക് എന്ന അമേരിക്കൻ കാവ്യവിസ്മയത്തിന് പരമോന്നത സാഹിത്യ പുരസ്കാരം സമ്മാനിച്ചപ്പോൾ നൊബേൽ പുരസ്കാര സമിതി അവരുടെ കൃതികളെ വിശേഷിപ്പിച്ചത്. ശാസ്ത്ര നൊബേലുകളിൽ എന്നും ആധിപത്യം പുലർത്താറുള്ള അമേരിക്കയിലേക്ക് ബോബ് ഡിലനു ശേഷം (2016) സാഹിത്യ നൊബേൽ തിരിച്ചെത്തിയിരിക്കുന്നു.
'തീക്ഷ്ണചാരുതയാർന്നതും പതർച്ചയില്ലാത്തതുമായ കാവ്യാത്മക ശബ്ദത്താൽ വ്യക്തിയുടെ അസ്ഥിത്വത്തെ സാർവലൗകികമായി അടയാളപ്പെടുത്തിയ' ലൂയിസ് ഗ്ലക്കിനാണ് ഇത്തവണത്തെ സാഹിത്യ നൊബേൽ എന്ന്, സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം പ്രഖ്യാപിച്ചപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി. കുടുംബബന്ധങ്ങളിലെ ആധിയും വ്യഥയും വേർതിരിച്ചെഴുതിയും കുട്ടിക്കാല ഓർമകൾക്ക് നിറമേകിയും വികസിക്കാറുള്ള ഗ്ലക്കിെൻറ കവിതകൾക്ക് മിത്തുകളും വിഷയങ്ങളായിരുന്നു.
ഇത്തവണത്തെ നൊബേൽ പുരസ്കാര ജേതാക്കളിലെ നാലാമത്തെ വനിതയാണ് ഇവർ. കഴിഞ്ഞ രണ്ടു തവണയായി വിവാദത്തിൽപെട്ടുപോയ സാഹിത്യ നൊബേൽ പ്രഖ്യാപനം അതുകൊണ്ടുതന്നെ ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഓസ്ട്രിയക്കാരനായ പീറ്റർ ഹാൻഡ്കെ ആയിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. ബോസ്നിയയിൽ സെർബുകൾ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിക്കാൻ ശ്രമിച്ചതിനും സെർബിയൻ യുദ്ധക്കുറ്റവാളി സ്ലൊബോദൻ മിലോസേവിച്ചിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനും പീറ്റർ ഹാൻഡ്കെക്കെതിരെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. പോളിഷ് എഴുത്തുകാരി ഓൾഗ ടൊകാർസുവിനെ ജേതാവായി പ്രഖ്യാപിച്ച 2018ലെ പുരസ്കാരം, അവാർഡ് സമിതിയിലെ അംഗത്തിെൻറ ഭർത്താവ് ലൈംഗിക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് നീട്ടിവെക്കുകയുണ്ടായി.
നോവലിസ്റ്റുകളും നാടകകൃത്തുക്കളും കവികളും വാഴുന്ന സാഹിത്യ നൊബേലിന് ഗായകനും പാട്ടെഴുത്തുകാരനുമായ ബോബ് ഡിലനെ തെരഞ്ഞെടുത്ത വേളയിൽ, 'ജനപ്രിയ സംഗീതജ്ഞന്' പുരസ്കാരം നൽകിയെന്ന വിമർശനത്തിന് സ്വീഡിഷ് അക്കാദമി പഴി കേൾക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.