ഒരു തുള്ളി കണ്ണീർ വെറുതെ പൊഴിച്ചു
ഒരു ഗദ്ഗദമെന്നിൽ നോവായി പിറക്കവേ
യുദ്ധവുും ഭീതിയും കുറ്റകൃത്യങ്ങളും
പ്രജ്ഞയറ്റ മനുഷ്യനും പ്രകൃതിയും
കാലമൊരു പ്രഹേളികയായ് ദിനവും
മർത്ത്യനെയിതാ തുറിച്ചുനോക്കുന്നു
അറിയുന്നുവോ ജാതിമതവർണവൈരികളായ്
അഭിരമിച്ചീടും സാമൂഹികവിപത്തിനെ
പോർവിളികൂട്ടുന്നു രാജാധിപന്മാർ
തെരുവിൽ മരിക്കുന്നു പോരാളികൾ
ചീന്തിയെറിയുന്നു സ്ത്രീത്വമൊടുവിൽ
ദിശയറ്റു കേഴുന്നു അനാഥബാല്യം
വരണമാല്യത്തിനർഥമറിയാതെ
മരണമാല്യത്തെ വരിക്കുന്നു പെണ്മക്കൾ
പേറ്റുനോവറിഞ്ഞുപെറ്റമ്മതൻ നെഞ്ചിൽ
മൂർച്ഛയേറും കഠാരയിറക്കുന്നു പൊന്മകൻ
വെടിയുന്നു രാസലഹരിയിൽ ചേതസ്സും വപുസ്സും
മസ്തിഷ്കമാന്ദ്യം ബാധിച്ച യുവത്വങ്ങൾ
ഞെരിഞ്ഞമരുന്നു ഇളം കുരുന്നുകൾ
ഭോഗാസക്തമർത്ത്യ വർഗത്തിനൂറ്റാൽ
അരണ്ടവെട്ടത്തിലിരയെ കാൽച്ചോട്ടിലമർത്തി
തനിക്കു പാതിയെന്നപോൽ വന്യമൃഗങ്ങളും
ആർദ്രത വറ്റിവരണ്ടു മരവിച്ച ഹൃദയത്തിൽ
ബാക്കിയുണ്ടോ കനിവും കരുതലും
ഇനിയുമൊരുപാടുണ്ടെഴുതിച്ചേർക്കുവാൻ
നിരന്നിരിക്കുവോർ പലതാണുമുന്നിൽ
എഴുതപ്പെട്ട നോവുകൾക്കും വിധിക്കപ്പെട്ട
നെടുവീർപ്പുകൾക്കും - കാലമേ നീ സാക്ഷി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.