ചെറുതുരുത്തി: പഠിച്ചിറങ്ങിയ കലാമണ്ഡലം നിള കാമ്പസിൽ 53 വർഷങ്ങൾക്കുശേഷം ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ച സന്തോഷത്തിലാണ് കലാമണ്ഡലം മിഴാവ് കുലപതി ഈശ്വരനുണ്ണി. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ഗുരുസ്മരണ ദിനവും പൊതുവാളുടെ സ്മരണാർഥം ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങും കലാമണ്ഡലം നിള കാമ്പസിൽ നടന്നതിന്റെ ഭാഗമായാണ് കലാമണ്ഡലം ഈശ്വരനുണ്ണി ചാക്യാർകൂത്ത് അവതരിപ്പിച്ചത്.
67 വയസ്സിൽ എത്തിനിൽക്കുന്ന ഇദ്ദേഹത്തിന്റെ ചാക്യാർകൂത്ത് കാണാൻ നിരവധി ആളുകളാണ് നിള കാമ്പസിൽ എത്തിയത്. പതിമൂന്നാമത്തെ വയസ്സിൽ നിള കാമ്പസിൽ പി.കെ. നാരായണൻ നമ്പ്യാർ, പൈങ്കുളം രാമച്ചാക്യാർ ഉണ്ണികൃഷ്ണൻ ഇളയത് എന്നിവരുടെയും മറ്റു ആശാന്മാരുടെയും നേതൃത്വത്തിൽ പഠനം കുറിച്ചത്.
മിഴാവ്, ചാക്യാർക്കൂത്ത്, കൂടിയാട്ടം, നങ്ങ്യാർകൂത്ത്ചുട്ടി, ചെണ്ട, തിമിലപാഠകം എന്നിവ പഠിച്ചു. എന്നാൽ, മിഴാവിലാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ ആ രംഗത്ത് തുടരുകയായിരുന്നു. ഈ വയസ്സിലും മിഴാവ് കൊട്ടാൻ നിരവധി വേദികളിൽ പോകുന്നുണ്ട്. കലാമണ്ഡലത്തിൽ മിഴാവിന്റെ അധ്യാപകനായും എച്ച്.ഒ.ഡിയായി പ്രവർത്തിച്ചു. പത്തുവർഷം വിസിറ്റിങ് പ്രഫസറായി പ്രവർത്തിക്കുകയും ചെയ്തു. സഹധർമിണി ശോഭന, മക്കൾ ശ്രീവിദ്യ, ശ്രീദിവ്യ എന്നിവരുടെ അടങ്ങുന്നതാണ് കുടുംബം. ഞാൻ പഠിച്ച കാമ്പസിൽ ചാക്യാർകൂത്ത് അവതരിപ്പിക്കാൻ അവസരം തന്ന ഭാരവാഹികളുടെ നന്ദിയുണ്ടെന്ന് കലാമണ്ഡലം ഈശ്വരനുണ്ണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.