ആലത്തൂർ: കാറിൽ സഞ്ചരിക്കവേ കൈയിൽ സൂക്ഷിച്ച 2.14 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ സ്വദേശിയെ ആലത്തൂർ പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ കാറ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെടുത്തത്.
തൃശൂരിലെ സ്ഥിരം കുറ്റവാളിയായ മരത്താക്കര പുഴമ്പള്ളം കിഴക്കേത്തലക്കൽ കുട്ടപ്പൻ എന്ന കുട്ടിരഞ്ജിത്തിനെയാണ് (32) ആലത്തൂർ ഇരട്ടക്കുളം ഭാഗത്തുനിന്ന് പിടികൂടിയത്. തൃശൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, മോഷണം തുടങ്ങിയ 20 കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും ബംഗളൂരുവിൽനിന്ന് വന്ന കോഴിക്കോട് സ്വദേശിനിയാണ് ലഹരിവസ്തു കൊടുത്തതെന്ന് പ്രതി പറഞ്ഞതായും പൊലീസ് അറിയിച്ചു.
ഇയാൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി എ. അശോകൻ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽ കുമാർ എന്നിവർ നിയോഗിച്ച പൊലീസ് സംഘത്തിൽ ആലത്തൂർ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ എം.ആർ. അരുൺകമാർ, എ.എസ്.ഐ സി.കെ. സുരേഷ്, എസ്.സി.പി.ഒമാരായ സതീഷ് കുമാർ, അബ്ദുൽ നാസർ, സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, ആർ.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, ബി. ഷിബു, കെ. ദിലീപ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.