ഗുരുവായൂര്‍: ആനത്താവളത്തിന് സമീപം കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍നിന്ന് 371 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വീട്ടില്‍ കയറി മോഷണം നടത്തിയ ധര്‍മരാജിന്റെ സഹോദരന് തിരുച്ചിറപ്പള്ളി മാല്‍ഗുഡി സ്വദേശി നാഗരാജിനെയാണ് (അരുണ്‍രാജ് -31) പൊലീസ് അറസ്റ്റ് ചെയ്തത്.
കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചതും പണം സൂക്ഷിച്ചതും നാഗരാജായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
മേയ് 12നാണ് ബാലന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും രണ്ട് ലക്ഷം രൂപയും 371 പവന്റെ സ്വര്‍ണവും കവര്‍ന്നത്. വീട്ടുകാര്‍ സിനിമക്ക് പോയ സമയത്തായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ധര്‍മരാജിനെ മേയ് 29ന് ചണ്ഡീഗഢില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണം വില്ക്കാന് സഹായിച്ചതിന് ധര്‍മരാജിന്റെ സഹോദരന് ചിന്നരാജ്, മാതൃസഹോദരീ പുത്രന് രാജു എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികള്‍ വിറ്റഴിച്ച തൊണ്ടി മുതല്‍ പൂര്‍ണമായി കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞു. എന്നാല്‍, സ്വര്‍ണം വില്പന നടത്തിയവരില്‍ പ്രധാനിയായ നാഗരാജ് ഒളിവിലായിരുന്നു.
നാഗരാജിന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കോടതികളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടുകളുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ ബാഗിൽനിന്ന് ഏഴര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു.
എ.സി.പി കെ.ജി. സുരേഷ്, ഗുരുവായൂര്‍ സി.ഐ മനോജ് കുമാര്‍, എസ്.ഐമാരായ പി. രാഗേഷ്, കെ.എന്‍. സുകുമാരന്‍, എ.എസ്.ഐ എം.ആര്. സജീവന്, സി.പി.ഒ ടി.വി ജീവന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.