സുമേറ കസ്റ്റഡിയിൽ
കണ്ണൂർ: രാജസ്ഥാനിലെ ജയ്‌സാൽമേറിൽ മലയാളി ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് താരോത്ത് കക്കറന്റവിട ടി.കെ. അഷ്‌ബാഖ്‌മോനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യ സുമേറ പർവേസിനെ കുടുക്കിയതിനു പിന്നിൽ അഷ്‌ബാഖിന്‍റെ കുടുംബം നടത്തിയ നിയമപോരാട്ടം. വധഭീഷണികൾ അടക്കം മറികടന്നാണ് അഷ്‌ബാഖിെൻറ സഹോദരൻ അർഷാദും മാതാവ് സുബൈദയും നാലുവർഷമായി നിയമപോരാട്ടം നടത്തുന്നത്.
കേസിൽ അഷ്‌ബാഖിെൻറ മാനേജറായിരുന്ന തൃശൂർ സ്വദേശി അബ്ദുൽ സാബിദിനെ പൊലീസ് തിരയുകയാണ്.2018 ആഗസ്‌റ്റ് 16ന് രാജസ്ഥാനിലെ ജയ്‌സാൽമേറിലാണ് ബൈക്ക് റേസിങ് താരം അഷ്‌ഫാഖ്‌മോനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ സുമേറ, മാനേജർ അബ്ദുൽസാബിഖ്, കേസിൽ നേരത്തേ അറസ്റ്റിലായ കർണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് തുടങ്ങിയവർക്കൊപ്പമാണ് അഷ്‌ബാഖ് ജയ്‌സാൽമേറിലെത്തിയത്.
റൈസിങ് പരിശീലനത്തിനിടെ വഴിതെറ്റി വിജനസ്ഥലത്ത് അകപ്പെട്ടതിനെ തുടർന്ന് നിർജലീകരണം സംഭവിച്ച് മരിച്ചെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അഷ്‌ബാഖിെൻറ മരണവിവരം ദുബൈയിലുള്ള സുഹൃത്ത് വഴി അടുത്ത ദിവസമാണ് ന്യൂമാഹിയിലുള്ള കുടുംബം അറിഞ്ഞത്. വിവരമറിഞ്ഞ് സുഹൃത്തുക്കളെ ബന്ധപ്പെട്ടെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
അഷ്‌ബാഖ് മരിച്ചെന്നും മുറിയിൽ വിശ്രമിക്കുകയാണെന്നും സുഹൃത്തുക്കൾ മറുപടി നൽകിയതിൽ സഹോദരൻ അർഷാദിന് സംശയമുണ്ടായി. അങ്ങനെയാണ് കുടുംബം രാജസ്ഥാനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനിൽതന്നെ ഖബറടക്കിയതും അക്കൗണ്ടിൽനിന്ന് 68 ലക്ഷം രൂപ ഉടൻ പിൻവലിച്ചതും സംശയം ബലപ്പെടുത്തി.
അഷ്‌ബാഖിെൻറ മകളെ കാണാനായി ബംഗളൂരുവിൽ എത്തിയപ്പോഴെല്ലാം സുമേറ മോശമായി പെരുമാറി കുഞ്ഞിനെ കാണാൻപോലും അനുവദിച്ചിരുന്നില്ല. അർഷാദും ഉമ്മയും മരണത്തിൽ സംശയമുള്ളതായി പരാതി നൽകിയതാണ് കാര്യങ്ങൾക്ക് വഴിത്തിരിവായത്. മൃതദേഹത്തിന്റെ ചിത്രങ്ങളിൽനിന്നു സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായിരുന്നു. പരാതിയുമായി മുന്നോട്ടുപോയ കുടുംബത്തിന് രാജസ്ഥാൻ ഐ.ജി ബിജു ജോർജ് ജോസഫ് എല്ലാ സഹായങ്ങളും നൽകി. അന്വേഷണത്തിനിടെ രണ്ടുപേർ പിടിയിലായതോടെ ഭാര്യ സുമേറ ഒളിവിൽ പോയി.
കേസുമായി മുന്നോട്ടുപോയ കുടുംബത്തിനെതിരെ വധഭീഷണി ഉണ്ടായതായി സഹോദരൻ അർഷാദ് 'മാധ്യമ'ത്തോട് പറഞ്ഞു. കേസിെൻറ ആവശ്യത്തിനായി ബംഗളൂരുവിലും രാജസ്ഥാനിലുമെത്തുമ്പോൾ അപകടപ്പെടുത്താനായിരുന്നു തീരുമാനം. ജീവന് ഭീഷണിയുള്ളതായും കേസിനായി നേരിട്ട് വരരുതെന്നും രാജസ്ഥാൻ പൊലീസും അറിയിച്ചു.
ബംഗളൂരുവിൽ വ്യവസായി ആയിരുന്ന അർഷാദ് രണ്ടുവർഷമായി നാട്ടിലാണ്. കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ച് കൈയിലെടുക്കാനും പ്രതികളുടെ ശ്രമമുണ്ടായി. വിമാനത്താവളത്തിലെത്തിയ ഉദ്യോഗസ്ഥർക്ക് ട്രോളി നിറയെ പണം വാഗ്ദാനം ചെയ്തതായാണ് വിവരം. നീതിക്കൊപ്പം നിലകൊണ്ട ഉദ്യോഗസ്ഥർ കേസുമായി മുന്നോട്ടുപോയി.
അറിയപ്പെടുന്ന ബൈക്ക് റൈഡറായിരുന്ന അഷ്‌ബാഖ് ദുബൈ നൂർ ബാങ്കിൽ ജോലിനേടിയ ശേഷമാണ് റൈസിങ്ങിൽ കമ്പം കയറി അങ്കത റൈസിങ് സ്ഥാപനവുമായി സഹകരിച്ചത്. ഒരുപാട് റേസുകളിൽ പങ്കെടുത്ത് നേട്ടം കൊയ്തിരുന്നു. അഷ്‌ബാഖിന്‍റെ സമ്പത്ത് കൈകാര്യം ചെയ്തത് സുമേറയായിരുന്നു. ഇവരുടേത് പ്രണയവിവാഹമായിരുന്നു.
ആഡംബര ജീവിതമാണ് സുമേറ നയിച്ചിരുന്നത്. അഷ്‌ബാഖിന്‍റെ മൂന്നുകോടിയിലേറെ ഇവർ തട്ടിയെടുത്തതായി കുടുംബം പറയുന്നു. സ്പോർട്സ് വാഹനങ്ങളും ഇവരുടെ കസ്റ്റഡിയിലാണ്. ഈ പണമുപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അടക്കം കൈയിലെടുക്കാൻ ശ്രമമുണ്ടായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കാമുകെൻറ നമ്പർ പിന്തുടർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.