മുംബൈ: ബ്രസീലിയൻ വിദ്യാർഥിയുടെ പാസ്പോർട്ടും ഐപാഡും മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടിയതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് കുർളയിലെ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് വിദ്യാർഥി ഗോരേഗാവ് ഈസ്റ്റിലെ ഇന്ദിരാഗാന്ധി ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം.
സൗസ ലിയോ അരൌജോ മറീന എന്ന ബ്രസീലിയൻ വിദ്യാർഥി ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയപ്പോൾ പ്രതി ഐപാഡും പാസ്‌പോർട്ടും വിസയും അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് വിദ്യാർഥി ദിൻദോഷി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തെരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വാഹനത്തിന്റെ വിശദാംശങ്ങൾ ലഭിക്കാൻ കുർളയ്ക്കും ഗോരേഗാവിനും ഇടയിൽ 40 കാമറകൾ പരിശോധിച്ചു. നമ്പർ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നെന്നും മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.