ലഖ്നോ: ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് ആക്രമിച്ചയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.
ടിക്കറ്റ് നിരക്കിനെച്ചൊല്ലി പ്രതിയായ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി ലരേബ് ഹാഷ്മി (20), ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമ (24) യുമായി തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ ആക്രമിച്ചതെന്ന് പ്രതി പറഞ്ഞു.
സംഭവത്തിന് പിന്നാലെ കോളേജിലേക്കാണ് ലരേബ് ഓടികയറിയത്. കോളേജിനുള്ളിൽ വെച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. മുഹമ്മദ് നബിയെ ബസ് കണ്ടക്ടർ നിന്ദിച്ചതായി വീഡിയോയിൽ ലരേബ് പറഞ്ഞു. ഈ സമയം ഇയാളെ പിടികൂടാൻ പൊലീസ് ഇവിടേക്കെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കത്തി പൊലീസ് കണ്ടെടുത്തു. കത്തിയുമായി ബസിൽ നിന്ന് പുറത്തേക്ക് ഓടുന്ന ലരേബിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.