കേരളത്തിൽ മോദി കണക്കുകൂട്ടുന്നത്

കേരളത്തിലാദ്യമായി ഒരു കോർപറേഷനിൽ ഭരണം പിടിച്ച കൗൺസിലർമാർക്കും അവരോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രസിഡന്റ് /വൈസ് പ്രസിഡന്റുമാർക്കും ബി.ജെ.പി ദേശീയ നേതൃത്വം ഒരുക്കിയ ഡൽഹി യാത്രക്ക് പിന്നിലെ ബുദ്ധി സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നുവെന്നാണ് അതിന്റെ സംഘാടനത്തിന് നിയുക്തരായ ബി.ജെ.പി നേതാക്കൾ പറഞ്ഞത്. ദേശീയ നേതൃത്വത്തിന്റെ ആസൂത്രണത്തിലുള്ള പരിപാടിയായതിനാൽ ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെയോ നന്നെ കവിഞ്ഞാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയോ മേൽനോട്ടത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ചു.

അമിത് ഷായെ അഹ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക് തന്റെ വലംകൈയായി കൊണ്ടുവന്നശേഷം പാർട്ടി കാര്യങ്ങളും സർക്കാർ തന്ത്രങ്ങളുമെല്ലാം അദ്ദേഹത്തെ വിശ്വസിച്ച് ഭരമേൽപിച്ചിരിക്കുകയാണല്ലോ മോദി. അത്യന്തം നിർണായകമോ താൻ മാത്രം കൈയാളേണ്ടതോ ആയ കാര്യങ്ങളിലല്ലാതെ മോദി ഇടപെടാറില്ല. ത്രിതല തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള പാർട്ടി പ്രതിനിധികൾക്ക് ഒരു വിനോദയാത്രയെന്നതിൽ കവിഞ്ഞ് മലയാളികൾ ഒരു പ്രാധാന്യവും കൽപിക്കാതിരുന്ന ഈ യാത്രക്ക് പ്രധാനമന്ത്രി മറ്റുപല കണക്കുകളും കണ്ടിട്ടുണ്ട് എന്ന് ചുരുക്കം.

കേരളം വിട്ട് കാക്കിനട ജങ്ഷനിലെത്തിയപ്പോൾതന്നെ തങ്ങൾ കരുതിയത് പോലുള്ള ഒരു സാധാരണ യാത്രയല്ലിതെന്ന് യാത്രാംഗങ്ങൾക്ക് ബോധ്യമായിരുന്നു. കേരള എക്സ്‍പ്രസ് നിർത്തുന്ന സ്റ്റേഷനുകളിലെല്ലാം ഓരോ സംസ്ഥാനത്തെയും ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ വരവേറ്റ് ഭക്ഷണവും മധുരപലഹാരങ്ങളും നൽകി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയോ രാഷ്ട്രതലവന്മാരുടെ വി.വി.ഐ.പി സന്ദർശനമോ ഉണ്ടാകുന്ന വേളകളിൽ മാത്രം കാണാറുള്ളതുപോലെ ഭരണസിരാകേന്ദ്രമായ പാർലമെന്റിന്റെയും കേന്ദ്ര സെക്രട്ടേറിയേറ്റിന്റെയും പരിസരങ്ങളിൽ കേരളത്തിൽനിന്നുള്ള ബി.ജെ.പി ജനപ്രതിനിധികളെ വരവേറ്റുള്ള ഹോർഡിങ്സുകൾ സ്ഥാപിച്ചു. രാജ്യസഭ നടന്നുകൊണ്ടിരിക്കെ ചെയർ വിട്ട് പാർലമെന്റ് കവാടത്തിലേക്ക് വന്നാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 114 പേരെയും ഉപഹാരങ്ങൾ നൽകി വരവേറ്റത്.

പ്രധാനമന്ത്രി ലോക് കല്യാൺ മാർഗിലെ തന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ചയൊരുക്കി. കേന്ദ്ര ആരോഗ്യമന്ത്രിയും മുൻ ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ എന്നിവർ തങ്ങളുടെ വസതികളിൽ അത്താഴ വിരുന്നുകളൊരുക്കി. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ദേശീയ ആസ്ഥാനത്ത് കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടറിന്റെയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെയും പരിശീലന ക്ലാസുകളും ഒരുക്കി. കൗൺസിലർമാരായി വന്നവരെ കേരളത്തിന്റെ ഭാവി എം.എൽ.എമാരാക്കിയാണ് തിരിച്ചയക്കുന്നതെന്നാണ് ഇവരുമായി പാർലമെന്റിലെത്തിയ ഡൽഹി നേതാവ് പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

കേരളം പിടിക്കുകയെന്നത് പാർട്ടിയെക്കാളേറെ തന്റെ അഭിമാനപ്രശ്നം കൂടിയായെടുത്തിരിക്കുന്നു മോദി. ഒരു എം.പിയെയും ജയിപ്പിക്കാനാകാത്ത സമയത്തും കേരളത്തിൽനിന്ന് രാജ്യസഭാംഗങ്ങളെയും കേന്ദ്രമന്ത്രിമാരെയും ഉണ്ടാക്കി അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, പി.ടി. ഉഷ, ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരിലൂടെ കേരളം പിടിക്കാൻ തുടങ്ങിയ രാഷ്ട്രീയ പരീക്ഷണങ്ങൾ ഇരുകാലുകളും നഷ്ടപ്പെട്ട സി. സദാനന്ദനെ കണ്ണൂരിൽനിന്ന് രാജ്യസഭയിൽ കൊണ്ടുവന്നിരുത്തി തുടരുകയാണ്. സി.പി.എം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സദാനന്ദൻ പകരം വെച്ച പൊയ്ക്കാലുകൾ മേശക്ക് മുകളിൽ കയറ്റിവെച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നന്ദിപ്രമേയ ചർച്ചക്ക് തുടക്കം കുറിക്കുന്നതും അതിന്റെ ദൃശ്യം തന്റെ സമൂഹമാധ്യമ ചുമരിൽ പങ്കുവെച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നതുമെല്ലാം ആ പരീക്ഷണത്തിന്റെ ഭാഗമാണ്.

കാന്തപുരം എ.പി. അബൂബക്കൾ മുസ്‍ലിയാർ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളയാത്ര കഴിഞ്ഞ് തന്നെ കാണാനെത്തുമ്പോൾ അതിന്റെ ദൃശ്യങ്ങൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആഘോഷപൂർവം പങ്കുവെച്ച് പ്രധാനമന്ത്രി അതിന് പരമാവധി ദൃശ്യത നൽകിയതിന്റെയും ഉദ്ദേശം മറ്റൊന്നല്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കേരളം പിടിക്കാനുള്ള പരീക്ഷണങ്ങളിൽ വ്യാപൃതനായ തനിക്ക് മുന്നിൽ കേരളത്തിൽനിന്ന് റമദാൻ ആശംസകളുമായും വിവിധ ആവശ്യങ്ങളുമായും ഒരു മുസ്‍ലിം നേതാവെത്തുമ്പോഴും അത് കൊണ്ട് തനിക്കും ബി.ജെ.പിക്കും എന്ത് പ്രയോജനം ലഭിക്കുമെന്നേ മോദി ചിന്തിക്കുകയുള്ളൂ. ക്രൈസ്തവ വൈദികർക്കും ആരാധനാലയങ്ങൾക്കും നേരെ അതിക്രമങ്ങൾ അഴിച്ചുവിട്ട് സംഘ്പരിവാർ കാലാളുകൾ ആർത്തുവിളിക്കുമ്പോഴും ഒന്നും അറിയാത്തമട്ടിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നതും സഭാ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതും അത് കണ്ടാണ്. മോദി മാത്രമല്ല, അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായും തങ്ങൾക്ക് പ്രയോജനകരമല്ലാത്ത ഒരു വ്യവഹാരത്തിലും ഒരു താൽപര്യവും കാണിക്കാറില്ല. പ്രയോജനമില്ലെന്ന് കണ്ടാൽ അവരെ തള്ളാൻ മടിക്കാറുമില്ല.

Tags:    
News Summary - Modi is counting on Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.