തിരുവനന്തപുരം: നഗരം ഭരിക്കാനുള്ള ആവേശപ്പോരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ വാർഡിലും. കഴിഞ്ഞതവണത്തെപ്പോലെ ഭൂരിപക്ഷമില്ലാതെ അഞ്ചുവർഷം തള്ളി നീക്കുന്നതിന് പകരം ഒറ്റക്ക് ഭരണം നേടാൻ എൽ.ഡി.എഫും കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോയെ ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയും ചരിത്രമെഴുതാൻ യു.ഡി.എഫും സകല അടവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.
എല്ലാ വാർഡുകളിലും പോരാട്ടം തീപാറുകയാണ്. കഴിഞ്ഞ കൗൺസിൽ മികവുതെളിയിച്ച 10 കൗൺസിലർമാർ ഇത്തവണ നേർക്കുനേരെയാണ്. ജഗതി, തിരുമല, പൊന്നുമംഗലം, ശാസ്തമംഗലം, നെടുങ്കാട് എന്നിവിടങ്ങളിലാണ് സിറ്റിങ് കൗൺസിലർമാർ പടവെട്ടുന്നത്. ഇതിൽ ജഗതി ഒഴികെ മറ്റ് നാലും ജനറൽ സീറ്റുകളാണ്.
എല്ലായിടത്തും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഏറ്റമുട്ടൽ. പുന്നയ്ക്കാമുകളിലെ എൽ.ഡി.എഫ് കൗൺസിലർ ആർ.പി. ശിവജിയും തൃക്കണ്ണാപുരത്തെ ബി.ജെ.പി കൗൺസിലർ കെ. അനിൽകുമാറും ഏറ്റുമുട്ടുന്ന തിരുമലയാണ് വാശിയേറി പോരാട്ടം നടക്കുന്ന വാർഡുകളിലൊന്ന്. കഴിഞ്ഞവണ ബി.ജെ.പിയിലെ പി.വി. മഞ്ജു 468 വോട്ടിന് വിജയിച്ച വാർഡ് തിരിച്ചുപിടിക്കാനാണ് ശിവജിയെ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായതിനാൽ മുതിർന്ന നേതാവിനായി അരയും തലയും മുറുക്കിയാണ് സി.പി.എം പ്രചാരണം. ശിവജി 1549 വോട്ടിനും അനിൽ 308 വോട്ടിനുമാണ് കഴിഞ്ഞതവണ വിജയിച്ചത്.
ബി.ജെ.പി അധികാരത്തിലെത്തിയാൽ മേയറാകാൻ സാധ്യത കൽപിക്കുന്ന സ്ഥാനാർഥികളിലൊരാളാണ് ജഗതിയിൽ മത്സരിക്കുന്ന ഷീജാ മധു. 2010ലും 2015ലും ജഗതിയിൽ വിജയിച്ച ഷീജ ഇത്തവണ ഹാട്രിക് വിജയം സ്വപ്നം കാണുമ്പോഴാണ് തൈക്കാട് വാർഡ് കൗൺസിലറായ സി.പി.എമ്മിെൻറ യുവനേതാവ് വിദ്യമോഹനെ വാർഡ് പിടിച്ചെടുക്കാൻ സി.പി.എം നിയോഗിച്ചത്. സി.പി.എമ്മിലെ പ്രമുഖ നേതാക്കളെല്ലാം ജഗതിയിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് വിദ്യക്ക് വേണ്ടിയുള്ള പ്രവർത്തനം.
പൊന്നുമംഗലത്ത് നിലവിലെ കൗൺസിലറായ സി.പി.എമ്മിലെ സഫീറാബീഗമാണ് എൽ.ഡി.എഫിന് വേണ്ടി ഇക്കുറിയും രംഗത്തുള്ളത്. 844 വോട്ടിനായിരുന്നു കഴിഞ്ഞതവണ വിജയം. നേമത്തെ കൗൺസിലറും ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡറുമായ എം.ആർ. ഗോപനാണ് മറുവശത്ത്. 2002ലെ ഉപതെരഞ്ഞെടുപ്പിൽ ഗോപനിലൂടെ ബി.ജെ.പി വാർഡ് പിടിച്ചു. 2005ൽ പട്ടികജാതി സംവരണമായപ്പോൾ വാർഡ് ഇടത്പക്ഷത്തേക്ക് മാറി. 2010ൽ വീണ്ടും ഗോപൻ ജയിച്ചു.
ഇക്കുറി ഗോപൻ വീണ്ടുമെത്തുമ്പോൾ എന്തുവിലകൊടുത്തും സീറ്റ് നിലനിർത്താൽ എൽ.ഡി.എഫും പിടിച്ചെടുക്കാൻ ബി.ജെ.പിയും തന്ത്രംമെനയുകയാണ്. 254 വോട്ടിനാണ് കഴിഞ്ഞതവണ ഗോപൻ നേമത്ത് ജയിച്ചത്. സി.പി.എമ്മിെൻറ മേയർ സ്ഥാനാർഥികളിലൊരാണ് സീനിയർ നേതാവായ പുഷ്പലത. നെടുങ്കാട് ഒരിക്കലും പുഷ്പലതയെ കൈവിട്ടിട്ടില്ല. 2015ൽ 743 വോട്ടിനായിരുന്നു വിജയം. പക്ഷേ, ഇത്തവണ കാര്യങ്ങൾ സി.പി.എമ്മിന് എളുപ്പമല്ല. കരമന വാർഡിലെ ബി.ജെ.പിയുടെ തീപ്പൊരി നേതാവും കൗൺസിലറുമായ കരമന അജിത്തിനാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്.
സി.പി.എമ്മിൽനിന്ന് കരമന വാർഡ് കഴിഞ്ഞ തവണ 1198 വോട്ടിന് പിടിച്ചെടുത്ത കരുത്താണ് അജിത്തിെൻറ മുതൽകൂട്ട്. ശാസ്തമംഗലത്ത് സിറ്റിങ് കൗൺസിലറായ ബിന്ദു ശ്രീകുമാറിനെയാണ് പാർട്ടി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 125 വോട്ടിനായിരുന്നു ബിന്ദുവിെൻറ വിജയം. ഒരിക്കൽപോലും ശാസ്തമംഗലത്ത് കാലുകുത്താൻ ബി.ജെ.പിക്കായിട്ടില്ല. ഇത് മനസ്സിലാക്കിയാണ് ജയൻറ് കില്ലർ മധുസൂദനൻ നായരെ ബി.ജെ.പി ഇവിടെ ഇറക്കിയിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.