പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട്ടിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ട് വൻ പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. നിയമസഭയിൽ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാനാണ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്.
സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിന്റെ ട്യൂഷൻ ഫീസ് പൂർണ്ണമായും സർക്കാർ തന്നെ വഹിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ആർട്സ്, സയൻസ്, എഞ്ചിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, ലോ എന്നീ കോഴ്സുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്ക് പദ്ധതിയുടെ ഫലം ലഭിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 20 കോടി രൂപ തമിഴ്നാട് സർക്കാർ വകയിരുത്തിയിട്ടുണ്ട്.
പെൺകുട്ടികളുടെ പഠന പിന്തുണയ്‌ക്കായി ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് വഖഫ് ബോർഡ് നൽകിയിരുന്ന സ്കോളർഷിപ്പ് ഇനി ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. വർഷത്തിൽ 2,000 രൂപ വീതം നൽകുന്ന ഈ പദ്ധതിയിലൂടെ 41,384 വിദ്യാർഥിനികൾക്ക് പ്രയോജനം ലഭിക്കും. 8.28 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കൂടാതെ, ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി വഖഫ് ബോർഡിന്റെ 2.45 കോടി രൂപ ഗ്രാന്റോടെ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കാനും തീരുമാനമായി.
ഉപരിപഠനത്തിന് പുറമെ സാമ്പത്തിക, തൊഴിൽ മേഖലകൾക്കും വലിയ പ്രാധാന്യമാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്. മുസ്ലിം വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങളും കല്യാണമണ്ഡപങ്ങളും നിർമ്മിച്ച് വരുമാനമുണ്ടാക്കാൻ 100 കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കും. സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ നൽകാനാണ് ഈ തുക ഉപയോഗിക്കുക. ഒപ്പം തമിഴ്‌നാട് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നാല് വർഷത്തിനുള്ളിൽ 10,000 ന്യൂനപക്ഷ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകും. ഐ.ടി, ഓട്ടോമൊബൈൽ, ഗാർമെന്റ് ഡിസൈനിങ്, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.