തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 214290 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.
പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3031 കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയത്. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
മൂന്നരമുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. sslcexam.kerala.gov.in, prd.kerala.gov.in, results.kite.kerala.gov.in, results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.
ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മാർച്ച് അഞ്ചുമുതൽ 30 വരെയായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ മൂല്യനിർണയം.
സർക്കാർ രൂപീകരിച്ച് പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് ഫലം പ്രഖ്യാപിക്കാൻ കെ.പി.സി.സി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഭരണമാറ്റവും മുഖ്യമന്ത്രി അധികാരത്തിൽ വരാത്തതും ഫലപ്രഖ്യാപനത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും നിശ്ചയിച്ച ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.