ജിപ്മെറില്‍ മെഡിക്കല്‍ പി.ജി എന്‍ട്രന്‍സ്;  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 26 വരെ 

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ജിപ്മെര്‍) 2017 ജനുവരിയില്‍ ആരംഭിക്കുന്ന എം.ഡി/എം.എസ്, ഡി.എം, Mch കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ 2016 ഡിസംബര്‍ 11ന് ദേശീയതലത്തില്‍ നടക്കും. എം.ഡി/എം.എസ് കോഴ്സുകളിലേക്കുള്ള പരീക്ഷ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയും ഡി.എം, Mch കോഴ്സുകളിലേക്കുള്ള പരീക്ഷ ഉച്ചക്കുശേഷം മൂന്നുമുതല്‍ 4.30 വരെയും നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 26 വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. 
അപേക്ഷാഫീസ് എം.ഡി/എം.എസ് കോഴ്സുകള്‍ക്ക് ജനറല്‍/ഒ.ബി.സി/സ്പോണ്‍സേഡ്/ഫോറിന്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 1200 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 800 രൂപയുമാണ്. ഇതിനു പുറമെ ട്രാന്‍സാക്ഷന്‍ ചാര്‍ജുകൂടി നല്‍കേണ്ടിവരും. അസ്ഥി സംബന്ധമായ വൈകല്യമുള്ളവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്്.
ഡി.എം/Mch കോഴ്സുകള്‍ക്ക് അപേക്ഷാഫീസ് 1500 രൂപയാണ്. നെറ്റ്ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തരം അപേക്ഷാഫീസ് അടക്കാം. 
കോഴ്സുകള്‍: എം.ഡി/എം.എസ് കോഴ്സുകള്‍ക്ക് ആകെ 102 സീറ്റാണുള്ളത്. ഇതില്‍ 92 സീറ്റ് ഇന്ത്യക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും അഞ്ചു സീറ്റ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും അഞ്ചു സീറ്റ് വിദേശ വിദ്യാര്‍ഥികള്‍ക്കുമായി വിഭജിച്ചിട്ടുണ്ട്. 
എം.ഡി/എം.എസ് കോഴ്സില്‍ ലഭ്യമായ ഡിസിപ്ളിനുകള്‍: അനസ്തേഷ്യോളജി (7 സീറ്റ്), അനാട്ടമി (3), ബയോകെമിസ്ട്രി (4), കമ്യൂണിറ്റി മെഡിസിന്‍ (4), ഡര്‍മെറ്റോളജി, വെനിറിയോളജി ആന്‍ഡ് ലെപ്രോളജി (4), എമര്‍ജെന്‍സി മെഡിസിന്‍ (1), ഫോറന്‍സിക് മെഡിസിന്‍ (1), ജനറല്‍ മെഡിസിന്‍ (10), ഇമ്യൂണോ ഹേമറ്റോളജി ആന്‍ഡ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ (1), മൈക്രോബയോളജി (3), ന്യൂക്ളിയര്‍ മെഡിസിന്‍ (1), പാത്തോളജി (3), പീഡിയാട്രിക്സ് (8), ഫാര്‍മക്കോളജി (3), ഫിസിയോളജി (3), സൈക്യാട്രി (1), പള്‍മണറി മെഡിസിന്‍ (1), റേഡിയോ ഡയഗ്നോസിസ് (3), റേഡിയോതെറപ്പി (3), ജനറല്‍ സര്‍ജറി (9), ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (9), ഒഫ്താല്‍മോളജി (4), ഓര്‍ത്തോപ്പേഡിക് സര്‍ജറി (3), ഓട്ടോ-റിനോ ലെറിയോളജി (ഇ.എന്‍.ടി-3).
റോസ്റ്റര്‍ പോയന്‍റ് അലോക്കേഷന്‍ മെത്തേഡ് പ്രകാരം കൗണ്‍സലിങ് വഴിയാവും സീറ്റ് അലോട്ട്മെന്‍റ്. 
എം.ഡി/എം.എസ് കോഴ്സുകള്‍ക്ക് അംഗീകൃത എം.ബി.ബി.എസ് ബിരുദം നേടി 2016 ഡിസംബര്‍ 31നകം ഒരുവര്‍ഷത്തെ റൊട്ടേറ്ററി ഇന്‍േറണ്‍ഷിപ് ട്രെയ്നിങ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സെന്‍ട്രല്‍ അല്ളെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 
എം.ഡി/എം.എസ് കോഴ്സുകള്‍ക്ക് രാജ്യത്തെ 17 നഗരങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, പുതുച്ചേരി, ഹൈദരാബാദ്, വിശാഖപട്ടണം, ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി, അഹ്മദാബാദ്, ഭുവനേശ്വര്‍, ഗ്രേറ്റര്‍ നോയിഡ, ഗുവാഹതി, ഇന്ദോര്‍, ലഖ്നോ, മൊഹാലി, കൊല്‍ക്കത്ത എന്നിവ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 16 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
ഡി.എം/Mch കോഴ്സുകള്‍ക്കാകെ 18 സീറ്റുകളാണുള്ളത്. കാര്‍ഡിയോളജി, ക്ളിനിക്കല്‍ ഇമ്യൂണോളജി, എന്‍ഡോക്രിനോളജി, മെഡിക്കല്‍ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ സര്‍ജറി, ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, പ്ളാസ്റ്റിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി, സര്‍ജിക്കല്‍ ഓങ്കോളജി, യൂറോളജി എന്നീ സ്പെഷാലിറ്റികളിലാണ് പഠനാവസരം. ഡി.എം/Mch കോഴ്സുകള്‍ക്ക് തിരുവനന്തപുരം, പുതുച്ചേരി, ചെന്നൈ, വിശാഖപട്ടണം, മുംബൈ, ന്യൂഡല്‍ഹി, മൊഹാലി, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവ എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. 
എന്‍ട്രന്‍സ് പരീക്ഷാഫലം 2016 ഡിസംബര്‍ 18ന് മുമ്പായി പ്രസിദ്ധപ്പെടുത്തും. ഡിസംബറില്‍ ആദ്യ കൗണ്‍സലിങ് നടക്കും. കോഴ്സുകള്‍ ജനുവരിയില്‍ ആരംഭിക്കും. 
കോഴ്സുകളിലേക്കുള്ള പ്രവേശയോഗ്യത, എന്‍ട്രന്‍സ് പരീക്ഷയുടെ വിശദവിവരങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ മുതലായവ www.jipmer.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. 
വളരെ ചുരുങ്ങിയ ഫീസ് നിരക്കില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കാം. മികച്ച പഠനസൗകര്യങ്ങളാണ് ജിപ്മെറിലുള്ളത്.    
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.