തിരുവനന്തപുരം: ഐ.ഐ.ടി ഉള്‍പ്പെടെയുള്ള ദേശീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബി.ടെക്/ ബി.ഇ പ്രവേശത്തിനുള്ള ആദ്യഘട്ട ജോയന്‍റ് എന്‍ട്രന്‍സ് മെയിന്‍ പരീക്ഷ (ജെ.ഇ.ഇ) സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 145 കേന്ദ്രങ്ങളില്‍ നടന്നു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. ഗള്‍ഫില്‍ ബഹ്റൈന്‍, ദുബൈ, മസ്കത്, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലായിരുന്നു എഴുത്ത് പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 10, 11 തീയതികളിലാണ്. രാജ്യത്തിനകത്തും പുറത്തുമായുള്ള കേന്ദ്രങ്ങള്‍ വഴി 13.03 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. ശനിയാഴ്ച രാവിലെ ബി.ഇ./ബി.ടെക് പ്രവേശപരീക്ഷയും ഉച്ചക്ക് ശേഷം ബി.ആര്‍ക് പ്രവേശപരീക്ഷയുമാണ് നടന്നത്. കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയിന്‍ പരീക്ഷക്കായി അപേക്ഷിച്ചത്. മെയിന്‍ പരീക്ഷയില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ക്കായി ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ മേയ് 24ന് നടക്കും. ഇതിനുശേഷം തയാറാക്കുന്ന റാങ്ക്പട്ടികയില്‍ നിന്നായിരിക്കും ഐ.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.