തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്ററിനറി സർവകലാശാലയിൽ അധിക അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്ത്. അധ്യാപക നിയമങ്ങൾ നടത്തിയില്ലെങ്കിൽ സർവകലാശാലയുടെ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയാണ് പുതിയ തസ്തികയിൽ അനുവദിപ്പിച്ചത്.
സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അധ്യാപക തസ്തികകൾ അനുവദിപ്പിച്ച വൈസ് ചാൻസലറെ മാറ്റിനിർത്തി അന്വേഷണം നടത്താൻ സർക്കാർ തന്നെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വി.സി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അധ്യാപക നിയമനങ്ങൾ നടത്താനാണ് സർവകലാശാലയിലെ ഉന്നതരുടെ നീക്കം. 2021 മാർച്ച് മുതൽ 2026 വരെ ഐ.സി.എ. ആറിന്റെ അംഗീകാരം സർവകലാശാലക്ക് ലഭിച്ചിട്ടുണ്ടെന്ന് നിലവിലെ വി.സി എല്ലാ അധ്യാപനവകുപ്പുകൾക്കും അയച്ച കത്താണ് ഇപ്പോൾ പുറത്തായത്.
നിലവിലുള്ള എല്ലാ പഠന വകുപ്പുകളും കോളജുകളും പരിശോധിച്ച ശേഷമാണ് ഐ.സി.എ.ആർ അഞ്ചു വർഷക്കാലത്തേക്കുള്ള അംഗീകാരം സർവകലാശാലക്ക് നൽകിയിട്ടുള്ളത്. ഇക്കാര്യം മറച്ചുവെച്ചാണ് സർവകലാശാല സർക്കാരിനെ കൊണ്ട് തിരക്കിട്ട് പുതിയ തസ്തികകൾ സൃഷ്ടിപ്പി ച്ചത്. കൂടുതൽ അധ്യാപകരെ നിയമിച്ചില്ലെങ്കിൽ സർവകലാശാല നൽകുന്ന ബിരുദങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയെ സമ്മർദ്ദത്തിലാക്കിയതാ യും ആക്ഷേപമുണ്ട്.
യു.ജി.സി നിബന്ധനപ്രകാരം ഇപ്പോൾ തന്നെ അധ്യാപക വിദ്യാർഥി അനുപാതം കൂടുതലായുണ്ട്. ഇപ്പോൾ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുന്ന സർവകലാശാല പുതുതായ 159 അധ്യാപക നിയമങ്ങൾ കൂടി നടത്തുന്നതോടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഗവേഷണ പ്രവർത്തനങ്ങളും മുടങ്ങും. സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത സർവകലാശാലയിൽ അതിനുവേണ്ട നിയമ നിർമ്മാണം പോലും നടത്താൻ തയാറാവാതെയാണ് തിരക്കിട്ട് നിയമനങ്ങൾ നടത്തുന്നതെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.