അതിജീവനം മുതൽ പരിശീലനം വരെ; ലൈഫ് സ്‌കിൽസ് എജുക്കേഷനിൽ ഒരുവർഷ ഡിപ്ലോമ

മാറിവരുന്ന തൊഴിൽ സാഹചര്യങ്ങളിൽ ലൈഫ് സ്കിൽസ് എജുക്കേഷൻ എന്നത് പ്രസക്തമായ അക്കാദമിക-തൊഴിൽ മേഖലയായി വളരുകയാണ്. വിദ്യാഭ്യാസം, കൗൺസലിങ്, പരിശീലനം, യുവജന ശാക്തീകരണം, കമ്യൂണിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പ്രഫഷനൽ മികവ് നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജുക്കേഷൻ (പി.ജി.ഡി.എൽ.എസ്.ഇ) മികച്ച അവസരമാണ് ഒരുക്കുന്നത്. സർവകലാശാലക്ക് കീഴിലുള്ള ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എജുക്കേഷനാണ് ഈ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചത്.

ലൈഫ് സ്കിൽസ് പരിശീലനത്തിനും പ്രയോഗത്തിനുമുള്ള കഴിവ് വർധിപ്പിക്കാൻ സൈദ്ധാന്തിക പഠനവും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചാണ് പാഠ്യപദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. വ്യക്തിഗത, സാമൂഹിക, തൊഴിൽ, പ്രഫഷനൽ, പരിശീലന, അതിജീവന നൈപുണ്യങ്ങളിൽ ആഴത്തിലുള്ള അറിവും പ്രയോഗശേഷിയും നേടാൻ ഇത് സഹായിക്കും. ഈ ഡിപ്ലോമ, അധ്യാപകർ, യുവജന പരിശീലകർ, എൻ.ജി.ഒ-കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രവർത്തകർ, കൗൺസലർമാർ, സ്വയം വികസനത്തിൽ താൽപര്യമുള്ളവർ എന്നിവർക്ക് ഒരുപോലെ പ്രയോജനകരമാണ്.

ഏതെങ്കിലും വിഷയത്തിലെ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ഡിസംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷൻ ഫീസ് 1000 രൂപ. കൂടാതെ പ്രോസസിങ് ഫീസായി 1000 രൂപ കൂടി അടക്കണം. കോഴ്‌സ് ഫീസ് സെമസ്റ്ററിന് 6000 രൂപയും സെമസ്റ്റർ പരീക്ഷാഫീസ് 1600 രൂപയുമാണ്. ക്ലാസുകൾ ഓൺലൈൻ+ ഓഫ്‌ലൈൻ മോഡിലായിരിക്കും. ഡിസംബർ മൂന്നാം വാരം ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്.

മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്ര സംവരണ നയം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. പരമാവധി 100 പേർക്കാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇതാണ്: https://cukeralaadm.samarth.edu.in/index.php/. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും സെന്റർ ഡയറക്ടറുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: +91 9447596952; ഇ-മെയിൽ: esnclse@cukerala.ac.in).

Tags:    
News Summary - From survival to training; One-year diploma in life skills education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.