ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 2024 ലെ നീറ്റ് പേപ്പർ ചോർച്ചക്ക് ശേഷം രൂപീകരിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾ പാലിച്ചിട്ടും കമാൻഡ് ചെയിനിൽ ലംഘനമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുനഃപരീക്ഷ ജൂൺ 21ന് നടത്തും. രാധാകൃഷ്ണൻ കമ്മിറ്റി പരീക്ഷ നടത്തിപ്പ് പരിഷ്‍കാരങ്ങൾക്കായി 95 ശിപാർശകൾ നൽകിയിരുന്നു. അതിലെ നിർദേശങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയ് ഏഴോടെ യഥാർഥ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ചോദ്യാവലി പരീക്ഷക്ക് മുമ്പുതന്നെ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചതായി എൻ.ടി.എക്ക് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. യഥാർഥ ചോദ്യപേപ്പർ ചോർന്നതായി അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണ് പരീക്ഷ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. 2024ലെ വിവാദത്തിന് ശേഷം രാധാകൃഷ്ണൻ കമ്മിറ്റി ശിപാർശ ചെയ്ത നിരവധി പരിഷ്കാരങ്ങൾ നീറ്റ് 2025ലും 2026ലും നടപ്പിലാക്കിയിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും ചോർച്ച നടന്നതായും അദ്ദേഹം പറഞ്ഞു.
നീറ്റ് യു.ജി 2026 പുനപരീക്ഷയിൽ പരീക്ഷാ നഗരങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടാകും. യാത്രാഭാരം കുറക്കുന്നതിനും പ്രക്രിയ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്. പുതിയ നീറ്റ് യു.ജി പുനഃപരീക്ഷ അഡ്മിറ്റ് കാർഡുകൾ 2026 ജൂൺ 14നകം എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള അപേക്ഷാ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. പരീക്ഷക്ക് വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് എൻ.ടി.എ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.