ന്യൂഡൽഹി: വർഷങ്ങളായി വിദേശ ബിരുദം എന്നത് ഐ.ഇ.എൽ.ടി.എസ് പരീക്ഷ പാസാവുക, വിസക്ക് അപേക്ഷിക്കുക, വായ്പയെടുക്കുക, വിദേശത്തേക്ക് താമസം മാറുക തുടങ്ങിയ കടമ്പകൾ നിറഞ്ഞ ഒരു പ്രക്രിയയായിരുന്നു. എന്നാൽ ഇപ്പോൾ ആ സമവാക്യം മാറുകയാണ്. 15 വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകി.
മിക്ക കാമ്പസുകളും ആഗസ്റ്റോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ, രാജ്യം വിടാതെ തന്നെ അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം നേടാൻ വിദ്യാർഥികൾക്ക് സാധിക്കും. ഈ കാമ്പസുകളിൽ പഠിക്കുന്നത് വിദേശത്ത് പോയി പഠിക്കുന്നതിനേക്കാൾ പകുതിയോളം ചെലവോ അതിൽ താഴെയോ വരുമെന്ന് വ്യവസായ വിദഗ്ദർ കണക്കാക്കുന്നു.
ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയം ആസ്‌ട്രേലിയ, യു.കെ, യു.എസ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ പദ്ധതിക്ക് വേഗത ലഭിച്ചത്. ഈ ചർച്ചകൾ നാല് വിദേശ സർവകലാശാലകൾക്ക് കൂടി ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാനുള്ള വഴി തെളിച്ചു. ഇതോടെ ആകെ കാമ്പസുകളുടെ എണ്ണം 15 ആയി ഉയർന്നു.
ഡിലോയിറ്റ്, നൈറ്റ് ഫ്രാങ്ക് എന്നിവരുടെ റിപ്പോർട്ട് പ്രകാരം, 2040-ഓടെ ഈ കാമ്പസുകളിൽ 5.6 ലക്ഷത്തിലധികം വിദ്യാർഥികൾ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തേക്ക് ഒഴുകിപ്പോകേണ്ടിയിരുന്ന ഏകദേശം 113 ബില്യൺ ഡോളർ (ഏകദേശം 10.67 ലക്ഷം കോടി രൂപ) ഇന്ത്യയിൽ തന്നെ നിലനിർത്താൻ ഇത് സഹായിക്കും.
പൂർണമായും വിദേശത്ത് പോയി പഠിക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ ചെലവില്ലാതെ തന്നെ, അന്താരാഷ്ട്ര എക്സ്പോഷറും സാംസ്കാരിക കൈമാറ്റവും നേടാൻ ഈ ഇന്ത്യൻ കാമ്പസ് മാതൃക സഹായിക്കുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് യോർക്ക് മുംബൈ പ്രോവോസ്റ്റ് പ്രൊഫസർ ലിൻഡ്‌സെ ഓഡെസ് ദേശീയ മാധ്യമത്തിനോട് പ്രതികരിച്ചത്.
ബിരുദ പാത: രണ്ടാം വർഷത്തിൽ യു.കെ കാമ്പസിൽ ഒരു സെമസ്റ്റർ പഠിക്കാൻ ബിരുദ വിദ്യാർഥികൾക്ക് അവസരമുണ്ടാകും. അല്ലെങ്കിൽ, അക്കാദമിക്, വിസ നിബന്ധനകൾ പാലിച്ചുകൊണ്ട് ബിരുദത്തിന്‍റെ അവസാന വർഷം യു.കെയിൽ പൂർത്തിയാക്കുന്ന '2+1' പാത തെരഞ്ഞെടുക്കാം.
ചെലവ്: മിക്ക വിദേശ കാമ്പസുകളിലെയും ബിരുദ പഠനത്തിന് 50 ലക്ഷം രൂപയിലധികം ചെലവ് വരുമ്പോൾ, ഇന്ത്യയിലെ കാമ്പസുകളിൽ ഇതേ യോഗ്യത നേടാൻ ഏകദേശം 30 ലക്ഷം രൂപ മതിയാകും.
നിലവിൽ പ്രവർത്തിക്കുന്നവ: ഡീക്കിൻ യൂനിവേഴ്സിറ്റി (ഗിഫ്റ്റ് സിറ്റി), യൂനിവേഴ്സിറ്റി ഓഫ് വോലോംഗോംഗ് (ഗിഫ്റ്റ് സിറ്റി), യൂനിവേഴ്സിറ്റി ഓഫ് സൗത്താംപ്ടൺ (ഗുരുഗ്രാം).
വരാനിരിക്കുന്നവ: യൂനിവേഴ്സിറ്റി ഓഫ് ലിവർപൂൾ (ബെംഗളൂരു), വിക്ടോറിയ യൂനിവേഴ്സിറ്റി (ഡൽഹി എൻസിആർ), യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ (മുംബൈ), യൂനിവേഴ്സിറ്റി ഓഫ് യോർക്ക്, യൂനിവേഴ്സിറ്റി ഓഫ് അബർഡീൻ, ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.
പ്രവേശനവും പഠന വിഷയങ്ങളും:
ഓരോ പുതിയ കാമ്പസിലും ആദ്യ വർഷം 200–250 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാണ് പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ ഇത് 1,000–1,200 ആയി ഉയർത്തും. നിലവിലെ അധ്യയന വർഷത്തേക്ക് ഇതിനകം 10,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, മറ്റ് സ്റ്റെം (STEM) മേഖലകൾക്കാണ് മുൻഗണന.
പ്ലസ് ടുവിന് കുറഞ്ഞത് 75% മാർക്കും ബിരുദത്തിന് 55% മുതൽ 70% വരെ മാർക്കും മിക്ക കോഴ്സുകൾക്കും ആവശ്യമാണ്. ബോർഡ് പരീക്ഷകളിൽ ഇംഗ്ലീഷിൽ 70% മുതൽ 85% വരെ മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ നിന്ന് ഇളവ് ലഭിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,000 കോടി രൂപയാണ് സ്കോളർഷിപ്പുകൾക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. യോഗ്യതയുടെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഫീസ് ഇളവുകൾ ലഭിക്കും. യൂനിവേഴ്സിറ്റി ഓഫ് അബർഡീൻ പ്രതിവർഷം 2 ലക്ഷം രൂപ വരെയും, യൂനിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ പ്രതിവർഷം 10 ലക്ഷം രൂപ വരെയും സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.