ഉയരങ്ങളിലെത്താം; അഭിരുചി പരീക്ഷണത്തിലൂടെ

മുന്‍പിലുള്ള അനേകം വഴികളില്‍ നിന്ന് ഏത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത്? സ്‌കൂള്‍ പഠനത്തിനു ശേഷം എല്ലാ വിദ്യാര്‍ഥികളും ഇത്തരമൊരു അവസ്ഥയില്‍ എത്തിച്ചേരും. മികച്ചതും അനുയോജ്യവുമായ കോഴ്​സ് തെരഞ്ഞെടുക്കുകയെന്നത് പ്രധാനമാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതൊരു ബാലികേറാമലയാണ്. ചോദ്യത്തിനു മുമ്പില്‍ പകച്ചിരിക്കാന്‍ അധികനേരമില്ലാത്തതു കൊണ്ടു തന്നെ മിക്കവരും അവിടുന്നും ഇവിടുന്നുമൊക്കെ കേള്‍ക്കുന്ന അഭിപ്രായങ്ങള്‍ക്കു പിന്നാലെ പോകും. മക്കളുടെ ഭാവിയെ കുറിച്ച് മുന്‍കൂട്ടി തീരുമാനങ്ങളെടുത്ത മാതാപിതാക്കളും ചുരുക്കമല്ല. മറ്റു ചിലര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയ വഴിയേ നടക്കും. അധ്യാപകരുടെ ഉപദേശം സ്വീകരിക്കുന്നവരുമുണ്ടാകും. എന്നാല്‍ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഭാവി തീരുമാനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സൈക്കോളജിസ്റ്റുകളുടെയും കരിയര്‍ ഗൈഡുകളുടെയും സഹായത്തോടെ ഉപരിപഠന മേഖല തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കും. എങ്കിലും തങ്ങളുടെ ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കുന്നതില്‍ പരാജയപ്പെടുന്നവരാണ് അധികം വിദ്യാര്‍ഥികളും. 
ഒരു നിമിഷത്തെ ആവേശത്തില്‍ എടുക്കേണ്ടതല്ല ഭാവിയെകുറിച്ചുള്ള തീരുമാനം. ഇവിടെ സാധാരണ താല്‍പര്യത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അഭിരുചിക്കു തന്നെയാണ്. ഓരോ വ്യക്തിയും അവരുടെ ചിന്താശേഷിയിലും കഴിവുകളിലും വേറിട്ടവരാണെന്ന് ഭാവി തീരുമാനമെടുക്കുന്നതിനു മുമ്പു തന്നെ മനസ്സിലാക്കിയിരിക്കണം. എല്ലാവരും എല്ലാ ജോലിയും ചെയ്യാന്‍ പ്രാപ്തരായിരിക്കില്ല. ഒരു കലാകാരന് നല്ലൊരു അധ്യാപകനാവാന്‍ സാധിച്ചെന്നു വരില്ല. പരിസങ്ങളെ കുറിച്ച് മികച്ച ചിന്താശേഷിയുള്ള ഒരാള്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ വിജയിച്ചേക്കാം. മനോഹരമായ ഒരു കൊട്ടാരം ഭാവനയില്‍ കാണാന്‍ കഴിവുള്ളയാള്‍ക്ക് അതേ കെട്ടിടത്തെ കുറിച്ച് കവിതയെഴുതാന്‍ കഴിയില്ല. ഇത് ഭാഷാപരമായ കഴിവി​​െൻറ അഭാവം കൊണ്ടാണ്. സ്വന്തം കഴിവിനനുസരിച്ചുള്ള മേഖല തിരഞ്ഞെടുക്കുന്നവര്‍ അതില്‍ വിജയിക്കാനുള്ള സാധ്യത ഏറെയാണ്. നൈസര്‍ഗിഗമായ കഴിവിനെ കുറിച്ച് ചിന്തിക്കാതെ ഭാവി തീരുമാനമെടുക്കുന്നതാണ് പലപ്പോഴും ജോലിയില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം. 
സ്വതസിദ്ധമായ കഴിവുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് സൈക്കോമെട്രിക്ക് പരീക്ഷകൾ. ഇവിടെയാണ് പഠനമേഖല തിരഞ്ഞെടുക്കുന്നതിനു മുമ്പ് നൈസര്‍ഗിഗമായ കഴിവ് മനസ്സിലാക്കേണ്ടതി​​െൻറ ആവശ്യകത. തങ്ങള്‍ക്ക് അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തും മുമ്പേ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി പരീക്ഷയില്‍ പങ്കെടുക്കാം. വിവിധ മേഖലകളില്‍ തങ്ങളുടെ പ്രകടനമെങ്ങനെ ആയിരിക്കുമെന്ന് ഈ പരീക്ഷയിലുടെ കണ്ടെത്താനാകും. 
സൈകോമെട്രിക് ടെസ്റ്റുകളില്‍ പ്രധാനമാണ് അഭിരുചി പരീക്ഷകൾ. നിര്‍ദ്ദിഷ്ട പഠനമേഖലയിലോ പ്രത്യേക തൊഴില്‍ ലേഖലയിലോ പ്രവര്‍ത്തിക്കാന്‍ സ്വതസിദ്ധമായ കഴിവ് എത്രത്തോളം സഹായിക്കുമെന്ന് അഭിരുചി പരീക്ഷയിലൂടെ അളക്കാനാകും. തങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള മേഖല തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണിത്. ഉദ്ദാഹരണത്തിന് സ്ഥലത്തെ സംബന്ധിച്ച് നല്ല പരിജ്ഞാനമുള്ള ഒരു വിദ്യാര്‍ഥിക്ക് ഡിസൈനിങ്, ആര്‍ക്കിടെക്ച്ചര്‍ ജോലികളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. അതേസമയം ഗണിതത്തില്‍ കഴിവു കുറഞ്ഞ വിദ്യാര്‍ഥി ഒരിക്കലും എന്‍ജിനിയറിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കരുത്.  
താല്‍പര്യവരും അഭിരുചിയും: ഏതാണ് കൂടുതല്‍ പ്രധാനം? 
തൊഴില്‍പരമായ താല്‍പര്യവും തൊഴില്‍പരമായ അഭിരുചിയും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒരു തൊഴിലിനോടുള്ള ഇഷ്ടമാണ് താല്‍പര്യമെങ്കില്‍ അന്തര്‍ലീനമായ കഴിവാണ് അഭിരുചി. ഒരു പ്രത്യേക തൊഴിലിനോടുള്ള താല്‍പര്യം സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. അത് ഓരോ സമയത്തും വ്യത്യാസപ്പെടുകയും ചെയ്യും. പ്രത്യേക പഠന വിഭാഗത്തോടോ ജോലിയോടോ താല്‍പര്യമുണ്ട് എന്നതിനര്‍ഥം അയാള്‍ക്കാ വിഷയം പഠിക്കാനുള്ള അഭിരുചിയോ കഴിവോ ഉണ്ടെന്നോ അയാള്‍ ആ തൊഴിലില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാ അല്ല. ഭ്രാന്തമായ വിമാന യാത്രകള്‍ സ്വപ്നം കണ്ട ചില വിദ്യാര്‍ഥികള്‍ കൂട്ടുകാരുടെ സ്വാധീനത്തിനു വഴങ്ങി തങ്ങള്‍ക്ക് പൈലറ്റ് ആവണമെന്നും എയര്‍ക്രാഫ്റ്റ് എന്‍ജിനീയറാകണമെന്നും താല്‍പര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ ശാസത്രീയമായ അഭിരുചി പരീക്ഷക്കു വിധേരാവുമ്പോള്‍ ഇവര്‍ക്ക് പൈലറ്റോ, എയര്‍ക്രാഫ്റ്റ് എന്‍ജിനീയറോ ആകാനുള്ള വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാനുള്ള അടിസ്ഥാന കഴിവോ അഭിരുചിയോ ഇല്ലെന്ന് മനസ്സിലാവും. അതിനാല്‍ വിദ്യാര്‍ഥിക്ക് ഇഷ്ടവും അഭിരുചിയുമുള്ള വിഷയം തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. 
വ്യത്യസ്ത പരീക്ഷണങ്ങള്‍; വിവിധ ആവശ്യങ്ങള്‍
സാധാരണയായി ജന്മസിദ്ധമായ കഴിവ് തിരിച്ചറിയുന്നതിനാണ് അഭിരുചി പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പരീക്ഷകള്‍ നടത്താനാകും. ഒരു തരത്തിലുള്ള അഭിരുചി പരീക്ഷ മറ്റൊന്നിന് പര്യാപ്തമാവില്ല എന്നതിനാലാണിത്. തൊഴിലുകളുമായി ബന്ധപ്പെട്ടുള്ള വ്യക്തിയുടെ പ്രത്യേക കഴിവിനെ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാവും അഭിരുചി പരീക്ഷകള്‍ ചിട്ടപ്പെടുത്തിയിരിക്കുക. മികച്ച മാനേജര്‍മാരെ കണ്ടെത്താനുള്ള മാനേജ്‌മെന്റ് അഭിരുചി പരീക്ഷ ഉപയോഗിച്ച് മികച്ച ആര്‍ക്കിടെക്റ്റുമാരെ കണ്ടെത്താനാകില്ല. 
സാധാരണ ഗതിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡി.എ.ടി.), ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി(ജി.എ.ടി.ബി) എന്നീ അഭിരുചി പരീക്ഷകള്‍ക്ക് വിധേയരാകാം. ഉപരിപഠത്തിന് ഏത് വിഷയം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഇത്തരം പരീക്ഷകള്‍ വിദ്യാര്‍ഥികളെ സഹായിക്കും. ഏത് തൊഴിലാണ് തങ്ങള്‍ക്ക് ഏറ്റവും തൃപ്തികരമായത് എന്ന് കണ്ടെത്താന്‍ ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകള്‍ അനുയോജ്യമാണ്.
അഭിരുചി പരീക്ഷക്ക് വിധേയരാകും മുമ്പ് പരീക്ഷ സംവിധാനം വികസിപ്പിച്ചത് വിദഗ്ധ സംഘമാണോയെന്ന് ഉറപ്പുവരുത്തണം. മനശാസ്ത്രപരമായ സ്വഭാവത്തെ സാംസ്‌കാരിക വ്യത്യാസം നേരിട്ട് ബാധിക്കും. അതിനാല്‍ അഭിരുചി പരീക്ഷകള്‍ വ്യാഖ്യാനിക്കാനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പരീക്ഷക്ക് വിധേയനാകുന്ന വ്യക്തി ഉള്‍ക്കൊള്ളുന്ന ജനതയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാവണം. 
ടെസ്റ്റിന്റെ സാധുതയും വിശ്വാസ്യതയും

തയ്യാറാക്കിയ ടൂളി​​െൻറ ഉദ്ദേശ്യമാണ് സാധുത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനോഭാവം അളക്കാനുള്ള ടൂള്‍ ഉപയോഗിച്ച് അഭിരുചി അളക്കുന്നത് നിരര്‍ഥകമായ പ്രവൃത്തിയാണ്. തീര്‍ച്ചയായും അഭിരുചി പരീക്ഷകള്‍ക്ക് പകരമാവില്ല ബുദ്ധിവൈഭവം അളക്കാനുള്ള പരീക്ഷകൾ. കാലത്തോട് പരീക്ഷ സംവിധാനം എത്രത്തോളം യോജിക്കുന്നു എന്നതാണ് വിശ്വാസ്യതയിലൂടെ ഉദ്ദേശിക്കുന്നത്. 
പരമ്പരാഗത പരീക്ഷാരീതികളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിയുടെ ബുദ്ധി അളക്കാനുള്ളതല്ല അഭിരുചി പരീക്ഷകൾ. സാധുതയും വിശ്വാസ്യതയുമുള്ള അഭിരുചി പരീക്ഷക്ക് വിധേയമാകുന്നതിലൂടെ ലക്ഷ്യം ഉറപ്പിക്കാനും കൂടുതല്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്താനും വിദ്യാര്‍ഥിക്ക് സാധിക്കും. അഭിരുചി അനുസരിച്ചുള്ള കരിയര്‍ തെരഞ്ഞെടുക്കാന്‍ അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. ചെയ്യുന്ന കാര്യവുമായി പ്രണയത്തിലാണെങ്കില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കും. അത് ചെയ്യുന്ന ആള്‍ക്ക് സംതൃപ്തിയും സമൂഹത്തിന് ഏറ്റവും മികച്ചതും സമ്മാനിക്കും. ശരിയായ ലക്ഷ്യത്തിലെത്താന്‍ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കൂ. 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.