പരപ്പനങ്ങാടി: കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) സംസ്ഥാന ഉപാധ്യക്ഷൻ മുഹ്‌യിദ്ദീൻ മദനിക്ക് ഇസ്‍ലാമിക ഗ്രന്ഥരചനയുടെ പൂക്കാലം കൂടിയാണ് റമദാൻ. പുസ്തകരചനക്കായി എല്ലാ റമദാനിലും തന്റെ ഔദ്യോഗിക ജീവിത തട്ടകമായ ദുബൈയിലാണ് മദനി ചെലവഴിക്കാറുള്ളത്. എന്നാൽ, ഈ വർഷം എഴുത്തും വായനയുമായി അഞ്ചപ്പുരയിലെ പുളിക്കലകത്ത് വീട്ടിലാണ് അദ്ദേഹത്തിന്റെ റമദാൻ.
ഈ റമദാൻ ആരംഭത്തിൽ തന്നെ രചനകൾക്ക് അംഗീകാരമായി അറബ് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷന്റെ ശൈഖ് ഇബ്നുബാസ് ലൈഫ് ടെം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മദനി. ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് മാർച്ച് 31ന് കോഴിക്കോട് വെച്ച് സമ്മാനിക്കും. മദീന യൂനിവേഴ്സിറ്റിയിൽ ശൈഖ് ഇബ്നു ബാസിന്റെ ശിഷ്യനാകാൻ മഹാഭാഗ്യമുണ്ടായ തനിക്ക് ആ മഹാനുഭാവന്റെ പേരിൽ നൽകുന്ന പുരസ്കാരത്തെ ഏറെ അഭിമാനത്തോടെയും വിനയത്തോടെയുമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാചക ജീവിതത്തിലെ ഒരു ദിനം, ഹസ്റത്ത് ആയിശ, ഹജ്ജ്, നിത്യജീവിതത്തിലെ പ്രാർഥനകൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ച മുഹ്‍യിദ്ദീൻ മദനി ഇപ്പോൾ ‘വിശ്വാസദൃഢത’യെ കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ദൈവിക ഏകത്വത്തിലും പ്രവാചക അനുകരണത്തിലും വിശ്വാസപരമായും കർമപരമായും യോജിപ്പുള്ള മുഴുവൻ മുസ്‍ലിം സംഘടനകളും ചില വീക്ഷണ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിക്കാൻ പാടില്ലെന്നും ഭിന്നിക്കരുതെന്ന ഖുർആന്റെ ആഹ്വാനം ചെവികൊള്ളണമെന്നും മുഹ്‍യിദ്ദീൻ മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.