ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത, ഇന്ത്യയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ചികിത്സാ ചെലവുകൾക്ക് 50,000 രൂപ വരെ നികുതി ഇളവ് ക്ലെയിം ചെയ്യാം. ഇൻഷുറൻസ് ഇല്ലാത്ത തങ്ങളുടെ മുതിർന്ന പൗരന്മാരായ മാതാപിതാക്കളുടെ ചികിത്സാ ബില്ലുകൾ അടയ്ക്കുന്ന നികുതിദായകർക്കും ഇതേ ആനുകൂല്യം ലഭ്യമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രധാനമായും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് നികുതി ഇളവ് നൽകുന്നതിനാണ് അറിയപ്പെടുന്നതെങ്കിലും, ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്കും ഇത് ആശ്വാസം നൽകുന്നുണ്ട്.
ഒരു സാമ്പത്തിക വർഷത്തിൽ ഉണ്ടായ ചികിത്സാ ചെലവുകൾക്ക് മാത്രമായിരിക്കും ഈ നികുതി ഇളവ് ലഭ്യമാകുക. വ്യക്തി മുതിർന്ന പൗരനായാലും (60 വയസ്സോ അതിൽ കൂടുതലോ) അല്ലെങ്കിൽ അതിമുതിർന്ന പൗരനായാലും (80 വയസോ അതിൽ കൂടുതലോ) ഈ ഇളവ് 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന്, ഇൻഷുറൻസ് ഇല്ലാത്ത 68 വയസുകാരനായ ഒരു മുതിർന്ന പൗരൻ ഒരു വർഷം ചികിത്സക്കായി 42,000 രൂപ ചെലവഴിച്ചാൽ, അവർക്ക് സെക്ഷൻ 80D പ്രകാരം 42,000 രൂപ മുഴുവനായും ഇളവ് ക്ലെയിം ചെയ്യാം. എന്നാൽ ചെലവ് 70,000 രൂപയാണെങ്കിൽ, ഇളവ് 50,000 രൂപയായി പരിമിതപ്പെടുത്തും.
പ്രധാന നിബന്ധനകൾ:
ഒരു മുതിർന്ന പൗരൻ സ്വന്തം ചികിത്സാ ബില്ലുകൾ സ്വയം അടയ്ക്കുകയാണെങ്കിൽ, അദ്ദേഹത്തിന് സ്വന്തം ഐ.ടി റിട്ടേണിൽ ഈ ഇളവ് ക്ലെയിം ചെയ്യാം. എന്നാൽ മക്കളാണ് മാതാപിതാക്കളുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നതെങ്കിൽ, മക്കൾക്ക് തങ്ങളുടെ റിട്ടേണിൽ മാതാപിതാക്കൾക്കായുള്ള 50,000 രൂപയുടെ പരിധിക്ക് വിധേയമായി ഈ ഇളവ് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ ഒരേ ബില്ല് തന്നെ വിഭജിക്കാനോ ആവർത്തിച്ച് ക്ലെയിം ചെയ്യാനോ പാടില്ല. വ്യത്യസ്ത നികുതിദായകർ ബില്ലിന്‍റെ വ്യത്യസ്ത ഭാഗങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ മാത്രമേ അത് പ്രത്യേകം ക്ലെയിം ചെയ്യാൻ സാധിക്കൂ.
റിട്ടേൺ ഫയൽ ചെയ്യുമ്പോൾ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ലെങ്കിലും, പിന്നീട് ഇവ പരിശോധിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നികുതിദായകർ കൃത്യമായ തെളിവുകൾ സൂക്ഷിക്കേണ്ടതുണ്ട്. മെഡിക്കൽ ബില്ലുകൾ, ഹോസ്പിറ്റൽ ഇൻവോയ്സുകൾ, ഡോക്ടറുടെ കൺസൾട്ടേഷൻ രസീതുകൾ, ഫാർമസി ബില്ലുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോർട്ടുകളും ബില്ലുകളും, ബാങ്കിങ് ചാനലുകൾ വഴി (ഓൺലൈൻ/ചെക്ക്) പണം നൽകിയതിന്‍റെ തെളിവുകൾ എന്നിവയാണ് ഇതിനായി സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.