പഞ്ചസാരക്ക് കയ്പേറും: റീട്ടെയിൽ വില കിലോക്ക് 70ന് മുകളിൽ

പഞ്ചസാര കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുകയാണ്.  വിപണിയിൽ അമ്പത് മുതൽ 70 രൂപ വരെയാണ്  കിലോക്ക് വില. ഒരു മാസം കൊണ്ട് ഏതാണ്ട് 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

പഞ്ചസാര ഉൽപ്പാദനത്തിന്റെ വലിയൊരു ഭാഗം എഥനോൾ നിർമാണത്തിലേക്ക് വഴിതിരിച്ചുവിടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇത് തെറ്റാണെന്നാണ് കേന്ദ്രം പറയുന്നത്. ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവ്, ഉത്സവ സീസണിലെ ഉയർന്ന ഡിമാൻഡ്, കൃഷിനാശം, അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് എന്നിവയാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്ന് സർക്കാർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി 10 ലക്ഷം മെട്രിക് ടൺ ക്രൂഡ് (റോ) പഞ്ചസാര ഇറക്കുമതി ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

റെഡ് റോട്ട് (ചെമ്പീര രോഗം), ടോപ്പ് ബോറർ എന്നീ രോഗങ്ങളും കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടും കാരണം കഴിഞ്ഞ മാസങ്ങളിൽ കരിമ്പ് ഉൽപ്പാദനം കുറഞ്ഞുവെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഉൽപ്പാദനം കുറഞ്ഞെങ്കിലും ഒക്ടോബർ വരെ ആവശ്യമായ പഞ്ചസാര സ്റ്റോക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

അന്താരാഷ്ട്ര വിപണിയിൽ 16% വില വർധനവ്

2026-27 വർഷത്തിൽ ആഗോളതലത്തിൽ 33 ലക്ഷം മെട്രിക് ടൺ പഞ്ചസാരയുടെ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ക്ഷാമം കാരണം രണ്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ പഞ്ചസാര വില ടണ്ണിന് 474 ഡോളറിൽ നിന്ന് 552 ഡോളറായി (16 ശതമാനം) ഉയർന്നു.

വിദഗ്ദരുടെ അഭിപ്രായം

2025-26 പഞ്ചസാര സീസണിന്‍റെ തുടക്കത്തിൽ ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ 296 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം പ്രവചിച്ചിരുന്നു. എന്നാൽ യു.പി, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ ഉൽപ്പാദനക്കുറവിനെ തുടർന്ന് ഇത് പിന്നീട് 283 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു.

"ഇന്ത്യയുടെ ശരാശരി പഞ്ചസാര ഉൽപ്പാദനം പ്രതിവർഷം 320 ലക്ഷം മെട്രിക് ടണ്ണോളമാണ്. എന്നാൽ ഈ വർഷം യഥാർഥ ഉൽപ്പാദനത്തിൽ 30 ലക്ഷം മെട്രിക് ടണ്ണിന്‍റെ കുറവുണ്ടായി. മഹാരാഷ്ട്രയിൽ 108 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 99 ലക്ഷം മെട്രിക് ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കാനായത്. ഇതുകൂടാതെ, എഥനോൾ ഉൽപ്പാദനത്തിനായി കരിമ്പ് വഴിതിരിച്ചുവിട്ടതും ഇതിന് കാരണമായി. ദേശീയ തലത്തിൽ ആകെയുള്ള 24 ലക്ഷം മെട്രിക് ടണ്ണിൽ 13 ലക്ഷം മെട്രിക് ടണ്ണും മഹാരാഷ്ട്രയിലാണ് ഇതിനായി ഉപയോഗിച്ചത്,"  വ്യവസായ മേഖലയിലെ വിദഗ്ദൻ അഭിപ്രായപ്പെട്ടു. 

ഉത്സവ കാലത്തെ പഞ്ചസാര വിലകയറ്റം നിലവിൽ ഭക്ഷ്യോൽപ്പാദന മേഖലക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

Tags:    
News Summary - sugar price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.