മുംബൈ: വിമാനത്താവളങ്ങളിലെ അമിതവിലയുള്ള കുപ്പിവെള്ളം മുതൽ അമ്യൂസ്‌മെന്റ് പാർക്കുകളിലെ ചെലവേറിയ ലഘുഭക്ഷണങ്ങൾക്ക് വരെ ഈടാക്കുന്ന അധിക വില ന്യായമാണോ എന്നത് കാലങ്ങളായി നടക്കുന്ന ചർച്ചയാണ്. ഇപ്പോൾ, മുംബൈയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ പഴങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ ഒരു ചർച്ച നടന്നു വരികയാണ്.
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ പഴങ്ങൾ വാങ്ങുമ്പോൾ ഈടാക്കുന്ന അമിതവിലയെക്കുറിച്ച് എക്സ് ഉപയോക്താവായ 'രുതു' ചൂണ്ടിക്കാട്ടിയതോടെയാണ് ചർച്ച ചൂടുപിടിക്കുന്നത്. ഒരു മാമ്പഴത്തിന് 70 രൂപയും, പേരയ്ക്കക്ക് 30 രൂപയും, വെള്ളരിക്കക്ക് 20 രൂപയുമാണ് വിലയായി കാണിക്കുന്നത്. വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന വില മറ്റൊരു തലത്തിലാണ്," എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചത്.
വൈറലായ ഈ പോസ്റ്റിന് ഓൺലൈനിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. പലരും ഈ അമിതവിലയെ രൂക്ഷമായി വിമർശിച്ചപ്പോൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് ഉയർന്ന ഗതാഗതച്ചെലവും പ്രവർത്തനച്ചെലവും ഉണ്ടാകുമെന്നും അതിനാൽ ഉയർന്ന വില അനിവാര്യമാണെന്നും മറ്റ് ചിലർ വാദിച്ചു.
"30 രൂപയ്ക്ക് ഒരു കിലോ വെള്ളരിക്ക കിട്ടുന്ന സ്ഥലമാണിത്," എന്ന് ഒരാൾ കുറിച്ചു. "ഒരു മാമ്പഴത്തിന് 70 രൂപയോ? ഇത് കഴിക്കുമ്പോൾ ആജീവനാന്ത ഓർമകൾ കൂടി ലഭിക്കുമെന്ന് കരുതുന്നു," എന്ന് മറ്റൊരാൾ പരിഹസിച്ചു. "വില സ്ഥലത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, വിമാനത്താവളത്തിലെ വെള്ളക്കുപ്പിയുടെ വില പോലെ," എന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. "വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്നത് മറ്റൊരു തലത്തിലുള്ള കച്ചവടമാണ്, മിക്കവാറും അതൊരു തട്ടിപ്പാണ്," എന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.