വിൽപ്പനക്കാരായി വിദേശധനകാര്യ സ്ഥാപനങ്ങൾ; വിപണിയിൽ ചാഞ്ചാട്ടം

വിദേശ ധനകാര്യസ്ഥാപനങ്ങൾ തുടർച്ചയായ പത്താം വാരവും ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി നിലകൊണ്ടത്‌ പ്രാദേശിക നിക്ഷേപകരെ ആശങ്കയിലാക്കി. നിഫ്‌റ്റി സൂചിക 36 പോയിൻറ്റും സെൻസെക്‌സ്‌ 180 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

തുടർച്ചയായ രണ്ടാം വാരത്തിലും സൂചികയ്‌ക്ക്‌ തളർച്ച സംഭവിക്കാതിരിക്കാൻ ആഭ്യന്തര ഫണ്ടുകൾ കനത്ത വാങ്ങലുകാൾക്ക്‌ മത്സരിച്ചു. 8000 കോടി രൂപയിലധികം പിന്നിട്ടവാരം അവർ വിപണിയിൽ ഇറക്കിയെങ്കിലും അതിലും ഉയർന്ന വിൽപ്പന വിദേശ ഓപ്പറേറ്റർമാരിൽ നിന്നും അനുഭവപ്പെട്ടത്‌ സൂചികയ്‌ക്ക്‌ താങ്ങാനായില്ല.

വിദേശ ഫണ്ടുകൾ സെപ്തംബറിൽ ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 26,692 കോടി രൂപയുടെ ഓഹരി വിറ്റഴിച്ചു. പിന്നിട്ട വാരം അഞ്ച്‌ ദിവസങ്ങളിലായി 8430 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ഇത്‌ മൂലം ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 82.93 ൽ നിന്നും 83.25 ലേയ്‌ക്ക്‌ ദുർബലമായെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ 83.01 ലാണ്‌. യു എസ്‌ ബോണ്ട് യീൽഡുകൾ ഉയർന്നത്‌ വിദേശ ഫണ്ടുകളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിക്കുന്നത്‌.

ആദ്യന്തര ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകൾ നടന്ന എല്ലാ ദിവസവും വാങ്ങലുകാരായി നിലകൊണ്ടു. മൊത്തം 8142 കോടി രൂപയുടെ നിക്ഷേപം അവർ നടത്തി. സെപ്‌റ്റംബറിൽ അവരുടെ മൊത്തം നിക്ഷേപം 20,312 കോടി രൂപയാണ്‌.

നിഫ്‌റ്റി സൂചിക 19,674 പോയിൻറ്റിൽ നിന്നും 19,754 വരെ ഉയർന്ന അവസരത്തിലാണ്‌ വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ഇതോടെ സൂചിക വ്യാഴാഴ്‌ച്ച 19,499 വരെ ഇടിഞ്ഞങ്കിലും വാരാന്ത്യത്തിലെ തിരിച്ച്‌ വരവിൽ 19,724 വരെ കയറി ശേഷം ക്ലോസിങിൽ നിഫ്‌റ്റി 19,638 പോയിൻറ്റിലാണ്‌.

സെൻസെക്‌സ്‌ 66,009 പോയിൻറ്റിൽ നിന്നും 66,249 കയറിയ ശേഷം വിൽപ്പന തരംഗത്തിൽ സൂചിക 65,442 ലേയ്‌ക്ക്‌ ഇടിഞ്ഞു. മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 65,828 പോയിൻറ്റിലാണ്‌. ഈവാരം 65,430 ലെ ആദ്യ താങ്ങ്‌ നിലനിർത്തി 66,237 ലേയ്‌ക്ക്‌ ഉയരാൻ ശ്രമിക്കാം. ഈ അവസരത്തിൽ വിദേശ വിൽപ്പന കുറഞ്ഞാൽ സെൻസെക്‌സ്‌ 66,646 പോയിൻറ്റിനെ ലക്ഷ്യമാക്കും. വിൽപ്പന സമ്മർദ്ദമുണ്ടായാൽ 65,030 ൽ താങ്ങ്‌ പ്രതീക്ഷിക്കാം.

ബി.എസ്.ഇ സ്മോൾ ക്യാപ് സൂചിക 1.3 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 1.2 ശതമാനം നേട്ടം കൈവരിച്ചു. അതേ സമയം ലാർജ് ക്യാപ് സൂചികയിൽ കാര്യമായ മാറ്റമില്ല. ടെലികോം സൂചിക 2.7 ശതമാനവും ഹെൽത്ത് കെയർ സൂചിക 2.6 ശതമാനവും റിയൽറ്റി സൂചിക 2.5 ശതമാനവും മെറ്റൽ ഇൻഡക്‌സ്‌, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ രണ്ട്‌ ശതമാനവും ഉയർന്നു. ഐ റ്റി, ഓട്ടോ ഇൻഡക്‌സുകൾ തളർന്നു.

മുൻ നിര ഓഹരികളായ എച്ച്.യു.എൽ, ഇൻഡസ്‌ ബാങ്ക്‌, ടി.സി.എസ്, എച്ച്.സി.എൽ, , വിപ്രോ, ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, എം ആൻറ്‌ എം, ആർ.ഐ.എൽ ഓഹരികൾ കരുത്ത്‌ നേടി. ടാറ്റാ സ്‌റ്റീൽ, എയർടെൽ, സൺ ഫാർമ്മ, എൽ ആൻറ്‌ റ്റി, മാരുതി, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ ഓഹരി വിലകൾ താഴ്‌ന്നു.

വിദേശനാണ്യ കരുതൽ ശേഖരം ജൂണിന്‌ ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 590.70 ബില്യൺ ഡോളറായി. തുടർച്ചയായ മൂന്നാം വാരമാണ്‌ ഇന്ത്യൻ കരുതൽ ധനം കുറയുന്നത്‌. തൊട്ട്‌ മുൻവാരത്തെ അപേക്ഷിച്ച് 2.3 ബില്യൺ ഡോളർ താഴ്‌ന്നു. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 82.93 ൽ നിന്നും ഒരവസരത്തിൽ 83.25 ലേയ്‌ക്ക്‌ ദുർബലമായി.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT