ദുബൈ: ദുബൈ ഓഹരി വിപണിയുടെ ലാഭത്തിൽ വൻ മുന്നേറ്റം. ഈവർഷം ഒമ്പത് മാസത്തിനിടെ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന്‍റെ ലാഭത്തിൽ 133 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്.ഈവർഷം സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം 89 മില്യൺ ദിർഹമിന്‍റെ ലാഭമാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിനുണ്ടായത്. കഴിഞ്ഞവർഷം ഇതേ കാലയവളവിൽ 38.1 മില്യൺ ദിർഹമായിരുന്നു ലാഭം. ഡി.എഫ്.എമ്മിന്‍റെ മൊത്തം വരുമാനം ഒമ്പത് മാസത്തിൽ 237.8 മില്യൺ ദിർഹമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 183.1 ദശലക്ഷം മാത്രമാണ് വരുമാനുണ്ടായത്.
173.3 ദശലക്ഷം ദിർഹമിന്‍റെ പ്രവർത്തനവരുമാനവും, 64.5 മില്യൺ ദിർഹം നിക്ഷേപത്തിൽ നിന്നുള്ളവരുമാനവും ഇതിൽ ഉൾപ്പെടും. ചെലവിന്‍റെ കാര്യത്തിൽ 2.6 ശതമാനം വർധനയും ഈവർഷമുണ്ടായതയാണ് കണക്കുകൾ. പുതിയ ലിസ്റ്റിങുകൾ ഡി.എഫ്.എമ്മിന്‍റെ വളർച്ചക്ക് ഏറെ സഹായകമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊത്തം വിപണന മൂല്യം 79 ശതമാനം ഉയർന്ന് 69.5 ശതകോടിയായി. വിദേശനിക്ഷേപകരുടെ ട്രേഡ് വ്യാലൂ 47.3 ശതമാനം ഉയർന്നു. നിക്ഷേപരുടെ എണ്ണം ആദ്യമായി പത്ത് ലക്ഷം കടന്നതും ഈവർഷമാണ്. പുതിയ നിക്ഷേപകരുടെ എണ്ണം 41 ഇരട്ടി വർധിച്ചു. 1,55,060 പുതിയ നിക്ഷേപകർ ദുബൈ ഓഹരി വിപണിയിൽ ഈവർഷം എത്തി എന്നാണ് കണക്ക്.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെയും (ദീവ) സാലിക്കിന്‍റെയും ഷെയർ കഴിഞ്ഞ മാസങ്ങളിലായി ദുബൈ ഫിനാൻഷ്യൽ സെന്‍ററിൽ ലിസ്റ്റ് ചെയ്തിരുന്നു. വൻ സ്വീകാര്യതയാണ് ഈ ഷെയറുകൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ സ്ഥാപനമായ എംപവറിന്‍റെ ഓഹരികളും ഷെയർമാർക്കറ്റിലെത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ദുബൈയിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്‍റെ 100 കോടി ഷെയറുകളാണ് ഈ മാസം ഓഹരിവിപണിയിലേക്ക് എത്തുന്നത്. ഒരു ഷെയറിന് 10 ദിർഹം എന്ന നിലയിലാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വഴി ഓഹരി വിപണിയിൽ വിറ്റഴിക്കുക. ഈമാസം 31 മുതൽ ഓഹരികൾ സ്വന്തമാക്കാൻ അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.