റീട്ടെയിൽ പമ്പുകളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി വൻതോതിൽ ഇന്ധനം വാങ്ങുന്നതിന് വിലക്ക്

ന്യൂഡൽഹി: വ്യവസായ-വാണിജ്യ-സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നത് ഗവൺമെന്റ് വിലക്കി. ഔദ്യോഗിക ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 90 ദിവസം വരെ നിലവിലുണ്ടാകും. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനത്തിന്, പ്രത്യേകിച്ച് ഡീസലിന് ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് ഈ നടപടി.

റിപ്പോർട്ടുകൾ പ്രകാരം, വിലയിലുള്ള വലിയ വ്യത്യാസമാണ് റീട്ടെയിൽ പമ്പുകളിലേക്ക് വലിയ തോതിൽ ഉപഭോക്താക്കൾ ആകർഷിക്കപ്പെടാൻ കാരണം. ഡൽഹിയിൽ പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണെങ്കിൽ, ബൾക്ക് ആയി വാങ്ങുന്നവർക്ക് മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഇത്തരം വൻകിട ഉപഭോക്താക്കളോട് തങ്ങളുടെ ആവശ്യത്തിനുള്ള ഇന്ധനം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്ന് തന്നെ വാങ്ങാൻ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ടെലികോം ടവറുകൾ, വൈദ്യുതി ഉൽപ്പാദനത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമായി ഡീസൽ ഉപയോഗിക്കുന്ന കമ്പനികൾ തുടങ്ങിയ വലിയ ഉപഭോക്താക്കളിൽ നിന്ന് വിപണി നിരക്കാണ് ഈടാക്കുന്നത്. എന്നാൽ റീട്ടെയിൽ പമ്പുകളിലെ നിരക്ക് യഥാർഥ ചെലവിനേക്കാൾ വളരെ കുറവാണ്. ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷങ്ങൾ കാരണം അസംസ്‌കൃത എണ്ണവില വർധിച്ച സാഹചര്യത്തിൽ, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ വില ക്രമീകരിച്ചിരിക്കുന്നതാണ് ഈ വിലവ്യത്യാസത്തിന് കാരണം.

ഇന്ധനം വാങ്ങുന്നതിന് 200 ലിറ്റർ പരിധി

പുതിയ വിജ്ഞാപന പ്രകാരം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള ഡീസൽ വിൽപ്പന വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കിൽ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ  അംഗീകരിച്ച കണ്ടെയ്നറുകളിലേക്കോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ വാങ്ങാൻ സാധിക്കൂ.

ഈ ഉത്തരവിലെ വ്യവസ്ഥകളിൽ നിന്ന് ഏതെങ്കിലും ഉപഭോക്താവിനെയോ, ഉപഭോക്താക്കളുടെ വിഭാഗത്തെയോ, പ്രദേശത്തെയോ, ഇടപാടുകളെയോ പ്രത്യേക ഉത്തരവിലൂടെ ഒഴിവാക്കാൻ ഗവൺമെന്റിന് അധികാരമുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കൂടാതെ ഉത്തരവിന്റെ ലംഘനം അത്യാവശ്യ സാധന നിയമ പ്രകാരം ശിക്ഷാർഹമായിരിക്കും.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അനധികൃതമായി ഇന്ധനം സംഭരിക്കൽ, റീട്ടെയിൽ ഇന്ധനം മറ്റ് ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിടൽ എന്നിവക്കെതിരെ കർശന നടപടിയെടുക്കാനാണ് സംസ്ഥാന ഗവൺമെന്റുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാർ ഉത്തരവിലൂടെ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Ban on bulk purchase of fuel for commercial purposes from retail pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT