വാഷിങ്ടൺ: ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി ജീവനക്കാരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ, പിരിച്ചുവിടലിന് പിന്നാലെ ചിലരെ അബദ്ധത്തിൽ പറഞ്ഞുവിട്ടതാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇത്തരത്തിൽ അബദ്ധത്തിൽ പുറത്താക്കിയവരെ കമ്പനി തിരികെ വിളിക്കുകയും ചെയ്തു. എന്നാൽ, കമ്പനി തിരികെ വിളിച്ച ജീവനക്കാരിൽ പലർക്കും വീണ്ടും ട്വിറ്ററിൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
പുറത്താക്കിയ ജീവനക്കാർക്ക് 60 ദിവസത്തെ ശമ്പളവും നഷ്ടപരിഹാരവും നൽകുമെന്നാണ് മസ്ക് അറിയിച്ചിരുന്നത്. വീണ്ടും കമ്പനിയിലെത്തിയാൽ ഇത് ലഭിക്കില്ല. പല ജീവനക്കാർക്കും 60 ദിവസത്തെ ശമ്പളവും നഷ്ടപരിഹാരവും വാങ്ങി കമ്പനി വിടാനാണ് താൽപര്യമെന്നാണ് റിപ്പോർട്ട്. ട്വിറ്ററിൽ തുടരുന്നതിനേക്കാൾ നല്ലത് പുതിയ കമ്പനിയാണെന്നും ഇവർ കരുതുന്നു.
അതേസമയം, നിലവിൽ ട്വിറ്ററിലെ ചില മാനേജർമാർ അധിക ജോലി ജീവനക്കാർക്ക് നൽകുന്നുണ്ട്. ഇതും കമ്പനിയിൽ തിരികെ കയറുന്നതിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നുണ്ട്. കമ്പനിയിലെ പലർക്കും ഇപ്പോൾ 20 മണിക്കൂർ വരെ ജോലിയിട്ടുണ്ട്. അധിക ജോലിക്ക് കൂടുതൽ വേതനം മസ്ക് നൽകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ട്വിറ്ററിലെ ജോലി വിഭജനം ഉൾപ്പടെ കൃത്യമായി നടക്കുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. ഏത് മാനേജരുടെ കീഴിലാണ് ജീവനക്കാർ വരുന്നതെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.