ന്യൂഡൽഹി: റിലയൻസ് പവർ ലിമിറ്റഡിന്റെ സി.എഫ്.ഒയെ അറസ്റ്റ് ചെയ്ത് ഇ.ഡി. 3000 കോടിയുടെ ബാങ്ക്‍വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയിലാണ് ഇ.ഡി നടപടി. സി.എഫ്.ഒയായ അശോക് കുമാർ പാലിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായ ി ഇ.ഡി വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനൊടുവിൽ ഇയാളെ രണ്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അനിൽ അംബാനിയുടെ അടുത്ത അനുയായി ആയ പാലിന് തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
3000 കോടിയുടെ വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് കമ്പനിയിൽ ക്രമക്കേട് നടന്നത്. യെസ് ബാങ്കാണ് റിലയൻസിന് വായ്പ നൽകിയത്. 2017നും 2019നും ഇടയിലാണ് വായ്പ അനുവദിച്ചത്. വായ്പ ലഭിക്കുന്നതിനായി യെസ് ബാങ്ക് ഉദ്യോഗസ്ഥർക്ക് റിലയൻ പവർ കൈക്കൂലി നൽകിയെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസെടുത്തത്.
ജൂലൈ 24ന് കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ 35 സ്ഥലങ്ങളിലായിരുന്നു പരിശോധന. ജൂലൈ 27ന് തെളിവുകൾ ശേഖരിച്ചതിന് ശേഷം കേസിൽ ഇ.ഡി സംഘം ഓരോരുത്തരെയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും റിലയൻസ് പവർ സി.എഫ്.ഒയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
25 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അശോക് കുമാര്‍ പാല്‍. ഏഴുവര്‍ഷത്തിലധികമായി ഇദ്ദേഹം റിലയന്‍സ് പവറിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലും വായ്പാതുക മറ്റുകമ്പനികളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.