ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി കമ്പനിക്കെതിരെ കേന്ദ്രസർക്കാർ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര കോർപ്പറേറ്റകാര്യ മന്ത്രാലയമാണ് പതഞ്ജലിക്കെതിരെ അന്വേഷണം തുടങ്ങുന്നത്. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കോർപറേറ്റ് ഗവേൺസിൽ കമ്പനി പിഴവ് വരുത്തിയെന്നാണ് മന്ത്രാലയം സംശയിക്കുന്നത്. കമ്പനീസ് ആക്ടിലെ 210ാം വകുപ്പ് പ്രകാരമാണ് നടപടി. വൈകാതെ പതഞ്ജലിക്ക് അന്വേഷണം സംബന്ധിച്ച് നോട്ടീസ് അയക്കുമെന്നും കോർപ്പറേറ്റ്കാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇതുവരെ തങ്ങൾക്ക് ഇതുസംബന്ധിച്ച നോട്ടീസുകളൊന്നും കിട്ടിയിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കി. ഇന്ത്യൻ ഓഹരി വിപണിയേയാണ് പതഞ്ജലി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഭക്ഷ്യ മരുന്ന് നിർമാതാക്കളായ ‘ഹംദർദ്’ കമ്പനിയുടെ പ്രസിദ്ധമായ ‘റൂഹഫ്സ’ സർബത്ത് ജിഹാദാണെന്ന പരാമർശത്തിൽ രാംദേവും കമ്പനിയും വിവാദത്തിലായിരുന്നു. വിഷയത്തിൽ ഡൽഹി ഹൈകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ വിഡിയോ പിൻവലിച്ച് യോഗ ഗുരു ബാബ രാംദേവ് തടിയൂരിയിരുന്നു.
വിഡിയോ കണ്ട് സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ലെന്ന് അഭിപ്രായപ്പെട്ട കോടതി വിഡിയോ പിൻവലിച്ച് ഭാവിയിൽ ഇതാവർത്തിക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ രാംദേവിന്റെ അഭിഭാഷകരോട് നിർദേശിച്ചു. താൻ ഇറക്കിയ ‘ഗുലാബ്’ സർബത്തിന് വിൽപനയുണ്ടാക്കാൻ തങ്ങൾക്കെതിരെ വർഗീയ പരസ്യം ഇറക്കിയത് ചോദ്യം ചെയ്ത് ‘ഹംദർദ്’ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അമിത് ബൻസലിന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.