കൊച്ചി ലുലുമാളിലെത്തിയ ന്യുജഴ്സി ഗവർണർ ഫിലിപ്പ് മർഫിയെ ബഗ്ഗി വാഹനത്തിലിരുത്തി ചുറ്റി കാണിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി
കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ ക്ഷണപ്രകാരമാണ് ലുലുമാളിലെത്തിയത്. ന്യുജഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം യൂസുഫലിയുടെ അടുത്ത് സുഹൃത്ത് കൂടിയാണ്.
ലുലുമാളിലെത്തിയ ഫിലിപ്പ് മർഫിയേയും ഭാര്യ താമി മർഫിയേയും യൂസുഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ. നിഷാദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ സ്വീകരിച്ചു. മാളിലെത്തിയ ഗവർണറെ ബഗ്ഗി വാഹനത്തിൽ കയറ്റി യൂസഫലി തന്നെ ലുലുമാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലുഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടുനിന്നവർക്കും കൗതുക കാഴ്ചയായി.
വാഹനത്തിൽ മുർഫിക്കും ഭാര്യക്കുമൊപ്പം ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും ന്യുജഴ്സിയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ഗവർണർ മർഫി ലുലു സ്റ്റോറിലെ ഓരോ ഡിപ്പാർട്ടുമെന്റുകളും കണ്ട് വിലയിരുത്തി. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും എത്തിക്കുന്ന ദൈനംദിന ഉൽപന്നങ്ങൾ ഫ്രഷ് ഫുഡ് എന്നിവയെല്ലാം മർഫി നോക്കി കണ്ടു.
അമേരിക്കൻ ഉൽപന്നങ്ങളുടെ സ്റ്റാളിൽ ന്യുജഴ്സിൽ നിന്നുള്ള ഉൽപന്നങ്ങളും കണ്ടപ്പോൾ ഗവർണർ മർഫിയുടെ ഭാര്യക്ക് കൗതുകമായി. പിന്നീട് ഗവർണർ മർഫിയും ഭാര്യയും അമേരിക്കൻ ആപ്പിൾ സ്റ്റാളും സന്ദർശിച്ചു. ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫൺട്യൂറ അടക്കമുള്ള മാളിലെ മറ്റ് കേന്ദ്രങ്ങളും സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.