റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ആർ.ബി.ഐ; സാധാരണക്കാർക്ക് പ്രതികൂലമാകും, വായ്പാ ഭാരം കൂടും

മുംബൈ: റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിക് പോയിന്‍റ് വർധനവാണ് പലിശ നിരക്കിൽ വരുത്തിയത്. സാമ്പത്തിക വർഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് ആർ.ബി.ഐ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്.

2023-24 നാലാം പാദത്തിൽ പണപ്പെരുപ്പം 5.6 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ലെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 6.4 ശതമാനമാണ്. ഒന്നാം പാദത്തിൽ 7.8 ശതമാനം, രണ്ടാം പാദത്തിൽ 6.2 ശതമാനം, മൂന്നാം പാദത്തിൽ 6 ശതമാനം, നാലാം പാദത്തിൽ 5.8 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ബി.ഐ ഗവർണർ ശശികാന്ത് ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ നിലവിലെയും പുതിയ വായ്പകളുടെയും (ഭവന- വാഹന വായ്പാ) പലിശ നിരക്ക് കൂടും. ഇത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങിയവർക്കാണ് ഇതിന്‍റെ പ്രത്യാഘാതം ഉണ്ടാവുക. തവണകളുടെ എണ്ണം വർധിക്കും. അതേസമയം, നിക്ഷേപത്തിനുള്ള പലിശയും ഉയരും.

ഡിസംബറിലെ വായ്പ അവലോകനത്തിൽ പലിശനിരക്കിൽ ആർ.ബി.ഐ 35 ബേസിക് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. നേരത്തെ തുടർച്ചയായി 50 ബേസിക് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശനിരക്ക് ഉയർത്തുന്നത് ആർ.ബി.ഐ താൽകാലികമായി നിർത്തിയത്.

Tags:    
News Summary - RBI announces that RBI increases the repo rate by 25 basis points to 6.5%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.