ന്യൂഡൽഹി: മിനിമം ബാലൻസ് അക്കൗണ്ടിലില്ലാത്തതിന് പിഴയായി ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് പിഴിഞ്ഞെടുത്തത് 11,500 കോടി. വെള്ളിയാഴ്ച ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രാലയം നല്കിയ നാല് വർഷത്തെ കണക്കാണിത്. പൊതു-സ്വകാര്യ മേഖലയിെല 24 ബാങ്കുകൾ ചേർന്നാണ് കൊള്ള നടത്തിയത്. സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിെൻറ പേരില്‍ മാത്രമുള്ള പിഴയാണിത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ 2017-18 വർഷത്തിൽ മാത്രം 2400 കോടിയാണ് പിഴയീടാക്കിയത്. സ്വകാര്യബാങ്കുകളിൽ ഒന്നാമതെത്തിയ എച്ച്.ഡി.എഫ്.സി 590 കോടി പിഴിഞ്ഞു. ഇതിൽതന്നെ മൂന്ന് പൊതുമേഖല ബാങ്കുകളാണ് പിഴയുടെ 40 ശതമാനവും ഇൗടാക്കിയത്.
നല്കുന്ന സേവനത്തിന് നിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്കി 2015 ജൂലൈ ഒന്നിന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു. ബാങ്കുകളുടെ നയത്തിനും നല്കുന്ന സേവനങ്ങൾക്കും ആനുപാതികമായിട്ടായിരിക്കണം നിരെക്കന്ന് ഉത്തരവിലുണ്ട്. ഇതിെൻറ മറവിലാണ് അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാത്തതിെൻറ പേരില്‍ ബാങ്കുകള്‍ പിഴ ഈടാക്കുന്നത്.
അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതെവന്നാല്‍ അഞ്ച് മുതല്‍ 15 രൂപവരെയും ചരക്കുസേവന നികുതിയും ചേർത്ത തുകയാണ് എസ്.ബി.ഐ ഈടാക്കുക. മെട്രോ നഗരങ്ങളില്‍ സേവിങ്സ് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3000 രൂപ ഇല്ലെങ്കില്‍ പിഴ ഈടാക്കും. നഗരപ്രദേശങ്ങളില്‍ 2000 രൂപയും ഗ്രാമത്തിലെ ബാങ്കുകളിൽ 1000 രൂപയുമാണ് മിനിമം ബാലൻസ്.
അതേസമയം, എച്ച്.ഡി.എഫ്.സി ബാങ്കിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ മെട്രോ നഗരങ്ങളില്‍ പ്രതിമാസം ശരാശരി 10,000 രൂപയും നഗരപ്രദേശങ്ങളില്‍ 5000 രൂപയും ഗ്രാമത്തിലെ ബാങ്കുകളിൽ 2500 രൂപയുമാണ് മിനിമം ബാലൻസ്. ഇൗ തുക ഇല്ലാതെവന്നാല്‍ കൊള്ളപ്പിഴയാണ് അവർ ഇൗടാക്കുക.
അതായത് 150 മുതല്‍ 600 രൂപവരെയും ചരക്കുസേവന നികുതിയും ചേർത്ത തുകയാണ് പിഴ. ഗ്രാമത്തിലെ ബാങ്കുകളിൽ അത് 270 മുതൽ 450 വരെയാണ്. മൂന്നുമാസ കാലയളവിലാണ് മിനിമം ബാലൻസ് പരിശോധിക്കുക. പ്രധാൻമന്ത്രി ജൻ ധൻ പദ്ധതിപ്രകാരമുള്ള ബാങ്ക് അക്കൗണ്ടുള്ളവർക്ക് മിനിമം ബാലൻസ് നിബന്ധനയില്ല. അതേസമയം, ഏത് അക്കൗണ്ടുകളെയും പിഴയിൽനിന്ന് ഒഴിവാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്.
മുമ്പ് പിഴയീടാക്കൽ വിവാദമായതിനെ തുടർന്ന് എസ്.ബി.െഎ ജന്‍ ധന് അക്കൗണ്ട്, ശമ്പള അക്കൗണ്ട്, പെൻഷൻ അക്കൗണ്ടുകൾ തുടങ്ങി 10 വിഭാഗം അക്കൗണ്ടുകളെ മിനിമം ബാലൻസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുക കുറവാണെന്ന വിവരം ഉപഭോക്താവിനെ ഇ-മെയിൽ വഴിയോ എസ്.എം.എസ് വഴിയോ കത്ത് മുഖാന്തരമോ അറിയിച്ചശേഷേമ പിഴ ഇൗടാക്കാവൂ. തുടർന്ന് ഇതിനുള്ള തുക അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ഇൗടാക്കിയ പിഴ തിരിച്ചുകൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.