പ്ളാസ്റ്റിക് കാര്‍ഡില്‍നിന്ന് ബാങ്കുകള്‍ വിര്‍ച്വല്‍ കാര്‍ഡിലേക്ക്

മുംബൈ: പ്ളാസ്റ്റിക് ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ അധികം വൈകാതെ പഴങ്കഥയാക്കാന്‍ കൂടുതല്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വിര്‍ച്വല്‍ കാര്‍ഡിലേക്ക് തിരിയുന്നു. എതാനും മാസം മുമ്പ് കാര്‍ഡ് രഹിത-സമ്പര്‍ക്കരഹിത പണമിടപാടുകള്‍ക്കുള്ള വിര്‍ച്വല്‍ കാര്‍ഡ് സൗകര്യം ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത് ഐ.സി.ഐ.സി.ഐ ബാങ്കായിരുന്നു. മൂന്നുകോടിയോളം ക്രെഡിറ്റ് -ഡെബിറ്റ് ഇടപാടുകാര്‍ക്കാണിത് പ്രയോജനപ്പെടുത്താനാവുക. എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി വിര്‍ച്വല്‍ കാര്‍ഡ് വൈകാതെ പുറത്തിറക്കുമെന്നാണ് സൂചന. എം.ടി.എം ഉള്‍പ്പെടെ പണമിടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നതിന് പകരം നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സംവിധാനമുള്ള സ്മാര്‍ട്ട്ഫോണിലെ ആപ്പുവഴി ലഭ്യമാവുന്ന കാര്‍ഡ് ടെര്‍മിനലിന് മുന്നില്‍ വീശി പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. 
സീറ്റ, ഉദിയോ തുടങ്ങിയ വാലറ്റ് കമ്പനികളും വിര്‍ച്ച്വല്‍ കാര്‍ഡുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ആര്‍.ബി.എല്‍ ബാങ്ക്, വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്നാണ് ഇവര്‍ സൗകര്യമൊരുക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായും ചില്ലറ വ്യാപാരികളുമായും ചേര്‍ന്നുള്ള ഇത്തരം കോബ്രാന്‍ഡഡ് കാര്‍ഡുകള്‍ വാലറ്റ് ആപ്പുവഴി സവിശേഷ 16 അക്കം ഉപയോഗിച്ചായിരിക്കും ഇവര്‍ പ്രവര്‍ത്തിപ്പിക്കുക. ഉപഭോക്താവിന് പണമിടപാട് നടത്തേണ്ടപ്പോള്‍ കാര്‍ഡ് വിശദാംശങ്ങളും സി.വി.വിയും നല്‍കി ഇടപാട് നടത്താം. 
ഹോസ്റ്റ് കാര്‍ഡ് ഇമുലേഷന്‍ (എച്ച്.സി.ഇ) സാങ്കേതികവിദ്യയാണ് ബാങ്കുകള്‍ ഉപയോഗിക്കുന്നത്. അതേസമയം വിര്‍ച്വല്‍ കാര്‍ഡ് സാങ്കേതികവിദ്യ പേമെന്‍റ് ഗേറ്റ്വേകള്‍ക്ക് ലഭ്യമായെങ്കിലും വിര്‍ച്വല്‍ കാര്‍ഡ് സ്വീകരിക്കുന്ന സാങ്കേതികവിദ്യയുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായാലേ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താനാവൂ. നിലവില്‍ രാജ്യത്ത് 60 കോടിയോളം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും 13 ലക്ഷത്തോളം പി.ഒ.എസ് (പോയിന്‍റ് ഓഫ് സെയില്‍) ടെര്‍മിനലുകളുമാണുള്ളത്. 
എന്നാല്‍, നിലവിലെ പി.ഒ.എസുകളില്‍ ഭൂരിപക്ഷവും പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. എന്‍.എഫ്.സി സാങ്കതികവിദ്യയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വ്യാപിച്ചിട്ടില്ല എന്നതും വിര്‍ച്വല്‍ കാര്‍ഡുകളുടെ വ്യാപനത്തിന് തടസ്സമാണ്. ടെര്‍മിനലുകള്‍ എല്ലാം എന്‍.എഫ്.സി സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാവുന്നതോടെ പ്ളാസ്റ്റിക് കാര്‍ഡുകള്‍ അപ്രത്യക്ഷമായേക്കുമെന്നാണ് വിലയിരുത്തല്‍.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.