പാട്ട് കേൾക്കാൻ അഞ്ച് സ്പീക്കറുകൾ, ചൂടിൽ നിന്നും കൊതുകുകടിയിൽ നിന്നും രക്ഷനേടാൻ എപ്പോഴും കറങ്ങുന്ന ഫാൻ, കിടക്കാൻ റബർ മാറ്റുകൾ, ദാഹമകറ്റാൻ 24 മണിക്കൂറും മുന്നിൽ ശുദ്ധജലം, കുളിക്കാൻ പ്രഷർവാഷർ. ആർഭാട ജീവിതം നയിക്കുന്ന ഒരാളുടെ കഥയല്ലിത്.
കോഴിക്കോട് ഉണ്ണികുളം ഇയ്യാട് ജനത റോഡിലെ പറയങ്കോട്ട് മുഹമ്മദിെൻറ പശു ഫാമിലാണിതുള്ളത്. മാതാപിതാക്കളിൽ നിന്നുള്ള ബാലപാഠമാണ് മുഹമ്മദിന് തുണ. 11 വർഷം മുമ്പ് പെരിങ്ങളം മിൽമയിലെ ഡോ. ജോർജ് തോമസാണ് ബസ് കണ്ടക്ടറായിരുന്ന മുഹമ്മദിനെ ക്ഷീരകർഷകനാക്കിയത്. ഇത് ജീവിതയാത്രയിൽ ഡെബിൾബെല്ലായി മാറി. 12 പശുക്കളിൽ തുടങ്ങി 25 എണ്ണം വരെ എത്തിയിരുന്നു. ഇപ്പോൾ ഒരു വർഷമായി 12 പശുക്കളാണുള്ളത്. സങ്കര ഇനത്തിൽ പെട്ട എച്ച്.എഫ് ജെഴ്‌സി പശുക്കളെയാണ് ഫാമിൽ വളർത്തുന്നത്.
പശുക്കളെ പഴഞ്ചൻ രീതിയിൽ വളർത്തരുതെന്ന വാദമാണ് മുഹമ്മദിന്. ശാസ്ത്രീയമായി പരിപാലിക്കണം. ഇതിനകം ഒരു ഡസനിലേറെ ഫാമുകൾ സന്ദർശിച്ചു. ക്ഷീരവികസന രംഗത്തെ വിദഗ്ധരുമായി അനുഭവങ്ങൾ പങ്കുവെച്ചു. അവരിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിച്ചു. പശുക്കൾക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കിയാൽ പാൽ ഉൽപാദനം കൂടും. പാട്ടുകേട്ടാൽ പാൽ വർധിക്കും. കൊഴുപ്പിെൻറ അളവും ഏറും. പശുക്കൾക്ക് ഉണ്ടാകുന്ന ശരീരവേദനയും ക്ഷതങ്ങളും റബർ മാറ്റിടുമ്പോൾ ഒഴിവാക്കും. കുളമ്പുകളുടെ തേയ്മാനം ഇല്ലാതാകും. യന്ത്രം ഉപയോഗിച്ചുള്ള കറവയാണ്. ഫാമിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ലാൻറും മലിന ജലശുദ്ധീകരണ പ്ലാൻറുമുണ്ട്. വയ്ക്കോൽ അടക്കമുള്ള കാലിത്തീറ്റയുടെ വിലവർധന ക്ഷീര കർഷകരുടെ നട്ടെല്ലൊടിക്കുന്നതായി മുഹമ്മദ് പരിഭവിക്കുന്നു.
മിൽമ 35 രൂപയാണ് നൽകുന്നത്. 40 രൂപയെങ്കിലും കിട്ടിയാൽ കർഷകർക്ക് പിടിച്ചുനിൽക്കാം. കാലിത്തീറ്റ ക്ക് ഇപ്പോൾ 1350 രൂപ വരെയായി. ബീർവെയ്സ്റ്റ്, ചോളപ്പുല്ല്, ചോള സൈലേജ് എന്നിവയാണ് പശുക്കൾക്ക് നൽകുന്നത്. 2008 ൽ മിൽമയുടെ അവാർഡ്, 2010 ൽ ആത്മയുടെ ഫാം അവാർഡ്, മൃഗ സംരക്ഷണ വകുപ്പിെൻറ ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ മുഹമ്മദിനെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.