ചാത്തമംഗലം: വർഷങ്ങളോളം വിയർപ്പൊഴുക്കി കെട്ടിപ്പൊക്കിയതെല്ലാം ഒരു ദിവസം ചീട്ടുകൊട്ടാരംപോലെ തകർന്നടിയുക, ഒരുക്കൂട്ടിവെച്ച 30 ലക്ഷത്തിെൻറ വസ്തുവകകളെല്ലാം പ്രളയജലത്തോടൊപ്പം ഒലിച്ചുപോകുക, സ്നേഹിച്ച് പരിപാലിച്ചതെല്ലാം കൺമുന്നിൽ നശിച്ചു തീരുക, ഇതെല്ലാം കണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഒരാളുണ്ട് വെള്ളന്നൂരിൽ. പ്രകൃതിയുടെ ഈ വിളയാട്ടത്തിൽ തോറ്റുകൊടുക്കാതെ പൊരുതിനിന്ന് ചിറകടിച്ചുയർന്ന ആളാണ് വെള്ളന്നൂർ ഇടുവിട്ടിൽ ഐ.വി. ചന്ദ്രൻ. കൃഷിയോടുള്ള തീവ്ര പ്രണയമാണ് ഈ 65കാരനെ തകർച്ചയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂരിൽ വീടിനോട് ചേർന്ന് ഒന്നര ഏക്കറിൽ വളർത്തിയെടുത്ത നഴ്സറിയാണ് 2019ലെ പ്രളയത്തിൽ തകർന്നടിഞ്ഞത്. പോളിഹൗസ് പൂർണമായി വെള്ളം കയറി നശിച്ചു. ജില്ലയിലെ വിവിധ കൃഷിഭവൻ മുഖേന വിതരണം ചെയ്യാൻ തയാറാക്കിയ ലക്ഷക്കണക്കിന് ഹൈബ്രിഡ് പച്ചക്കറി തൈകളും 7,500 കവുങ്ങ്, 500 തെങ്ങ്, 15,000 മാവ്, പ്ലാവ് തൈകളും ആറ് ടൺ നെൽവിത്തും പ്രളയം കവർന്നു. പതിനായിരക്കണക്കിന് കിലോ വളവും നശിച്ചു. 12,000ത്തോളം മത്സ്യകുഞ്ഞുങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയി. മത്സ്യം വളർത്തലിനായി ഒരുക്കിയ കുളവും നെല്ലുകുത്ത് യന്ത്രവും പൊടിക്കാനുള്ള മെഷീനുമെല്ലാം നശിച്ചതിൽപ്പെടും. 2018ലെ വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
30 ലക്ഷത്തി െൻറ നഷ്ടമുണ്ടായിട്ടും സർക്കാറിൽനിന്ന് ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. പ്രളയത്തി െൻറ രൂപത്തിൽ വന്നെത്തിയ ദുരന്തത്തിൽ പകച്ചുനിൽക്കാനോ തളരാനോ ചന്ദ്രൻ കൂട്ടാക്കിയില്ല. പകരം പോരാടാനായിരുന്നു തീരുമാനം. ഇനിയുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരാതെ പ്രളയം ബാധിക്കാത്ത പുതിയൊരു സ്ഥലത്തുനിന്നായിരുന്നു രണ്ടാം തുടക്കം. വെള്ളന്നൂരിലെ കോട്ടക്കുന്നിലെ മൂന്നേക്കർ ഭൂമി 10 വർഷത്തിന് പാട്ടത്തിനെടുത്ത് എല്ലാം ഒന്നിൽനിന്ന് തുടങ്ങുകയായിരുന്നു.
കുന്നിൻ മുകളിലെ ഈ മൂന്നേക്കറിൽ ഇന്ന് എണ്ണിയാലൊടുങ്ങാത്ത വൈവിധ്യമാർന്ന തൈകൾ വളരുന്നു. 60 രൂപ മുതൽ ആറായിരം രൂപ വരെ വിലയുള്ള തൈകളുണ്ട്. വർണ വിസ്മയം തീർക്കുന്ന പൂച്ചെടികൾ, ഔഷധ സസ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, മത്സ്യകുഞ്ഞുങ്ങൾ, 15 ഇനങ്ങളിലായി മാവുകൾ, പ്ലാവുകൾ, വിദേശ പഴവർഗങ്ങൾ, ഇലച്ചെടികൾ, അലങ്കാര ചെടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൃഷിഭവൻ മുഖേന വിതരണം ചെയ്യാനുള്ള ലക്ഷക്കണക്കിന് പച്ചക്കറിതൈകൾ ഇവിടെ തയാറാകുന്നു. പ്രളയത്തിൽ നശിച്ച വീടിനോടുചേർന്ന പോളി ഹൗസും ഇപ്പോൾ നവീകരിക്കുന്നുണ്ട്. വിവിധ ബാങ്കുക
ളിൽനിന്നും വായ്പയെടുത്ത് തുടങ്ങിയ നഴ്സറിക്ക് സംസ്ഥാന ഹോർട്ടികൾചർ മിഷെൻറ അംഗീകാരവും സഹായവുമുണ്ട്. കൂടാതെ, ആത്മയുടെ സഹായത്തോടെ ജൈവവള നിർമാണ യൂനിറ്റും ഒരുക്കിയി ട്ടുണ്ട്. ഭാര്യ വിലാസിനിയും മക്കളായ ഷൈജു, ഷിനു എന്നിവരും പേരമക്കളും ചന്ദ്ര െൻറ സഹായത്തിന് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.