പാലക്കാട്: േലാക്ഡൗണിനോടനുബന്ധിച്ച് പുതുതലമുറയടക്കമുള്ളവർ കാർഷികമേഖലയിലേക്ക് തിരിഞ്ഞതോടെ ജില്ലയുടെ പരമ്പരാഗത കൃഷി രീതികളടക്കം തിരിച്ചുവരവിെൻറ പാതയിലാണ്. പ്രതീക്ഷയുടെ പുതുനാമ്പുകൾ കിളിർക്കുേമ്പാഴും ജില്ലയുടെ കാർഷികമേഖലക്ക് വെല്ലുവിളികൾ പലതാണ്.
തദ്ദേശീയ ഭരണകൂടങ്ങൾ മുതൽ എം.പിമാരും എം.എൽ.എമാരുമടക്കമുള്ളവർക്ക് മുന്നിൽ എക്കാലവും കീറാമുട്ടിയായ പ്രശ്നങ്ങളിലൊന്നാണ് കാർഷികമേഖലയിലെ പ്രതിസന്ധികൾ. തെരഞ്ഞെടുപ്പുകാലങ്ങളിലെ സജീവ ചർച്ചയെന്നതിനപ്പുറം നല്ലമാറ്റം കാത്തിരിക്കുന്ന കർഷകർ മിക്കപ്പോഴും നിരാശരാകുന്നുവെന്നാണ് സത്യം.
ഉള്ളതെല്ലാം വിറ്റുപെറുക്കി കാർഷികവൃത്തി നടത്താനിറങ്ങുന്ന പുതുതലമുറയടക്കം കർഷകരിൽ ഭൂരിഭാഗത്തിെൻറയും സ്വപ്നങ്ങൾ നാളെയിലെ സമ്പത്സമൃദ്ധമായ ദിവസങ്ങൾ തന്നെ. എന്നാൽ വന്യജീവികൾ മുതൽ പ്രതികൂല കാലാവസ്ഥകൾ വരെ ജില്ലയുടെ കാർഷിക മേഖല വെല്ലുവിളികൾക്ക് മുന്നിൽ കിതക്കുകയാണ്.
കാലാവസ്ഥ പ്രതികൂലമായതും വനനശീകരണവും ഒെട്ടാന്നുമല്ല ആവാസവ്യവസ്ഥക്ക് വെല്ലുവിളിയായത്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാം തന്നെ വന്യമൃഗങ്ങളുടെ ശല്യം കർഷകർക്ക് വെല്ലുവിളിയാണ്.
കാട്ടുപന്നിയും മയിലും ആനയുമെല്ലാം കൃഷിയിടങ്ങളിലേക്കിറങ്ങിയതോടെ പ്രതിസന്ധിയിലായ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർധിച്ചതോടെ തെങ്ങിൻ തൈകൾ പോലും നശിപ്പിക്കുകയാണെന്നും വനമേഖലകൾ സുരക്ഷിതവേലികെട്ടി സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്നും അട്ടപ്പാടി മേലെ കണ്ടിയൂർ സ്വദേശി മധു 'മാധ്യമ'ത്തോട് പറഞ്ഞു. കർഷകരിൽ പലരും ഭക്ഷ്യവിളകളുടെ കൃഷി നിറുത്തി. കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കവുങ്ങും റബറുമടക്കം പരീക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് കല്ലടിക്കോട് സ്വദേശി ജോസ് പറയുന്നു.
വനമേഖലയിലെ വിഭവങ്ങൾ കുറഞ്ഞതോടെ മയിലുകൾ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് എത്തുന്നത് പുതൂർ പഞ്ചായത്ത് അടക്കമുള്ളിടങ്ങളിൽ കർഷകർക്ക് ഒെട്ടാന്നുമല്ല തലവേദനയാവുന്നത്. ഇതിനെല്ലാം പുറമേയാണ് കാട്ടാനയുടെ ആക്രമണം. ജില്ലയിൽ നെൽകൃഷിയടക്കം വ്യാപകമായ കൃഷിനാശമാണ് കാട്ടാനകളുണ്ടാക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.
വനാതിർത്തികളിലെ കൃഷിരീതികൾ മാറേണ്ടിയിരിക്കുന്നുവെന്ന് കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞനായ ഡോ. പി. ബാലകൃഷ്ണൻ പറഞ്ഞു. നാട്ടിലെ രുചികൾ ശീലമായതും അതിർത്തി കടന്ന് എളുപ്പം കൃഷിയിടത്തിലെത്താമെന്നതും ആനകളുടെ വരവ് കൂട്ടി. ജല ലഭ്യതയും മേച്ചിൽപ്പുറങ്ങളുടെ കുറവും വനത്തിനകത്ത് കണ്ടുവരുന്നുണ്ട്. മലമ്പുഴയിൽ ഉൾെപ്പടെ ആനകളെത്തുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഭക്ഷണമാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേന്ത്രവാഴയുടെ വിപണി കണ്ട് വ്യാപകമായി കൃഷിയിറക്കിയ കർഷകർക്ക് പലർക്കും ഇക്കുറി കനത്ത നഷ്ടമാണുണ്ടായത്. വിപണിയിൽ വില കൂപ്പുകുത്തിയതോടെ വായ്പയെടുത്ത് കൃഷിയിറക്കിയ പലരും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. സർക്കാർ തലത്തിൽ കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടും നെല്ലടക്കമുള്ള വിളകൾ നേരിടുന്ന വിലത്തകർച്ച നിരാശപ്പെടുത്തുന്നതാണെന്ന് നെൽകർഷകൻ കൂടിയായ മണി പറയുന്നു.
വൈകിയെത്തുന്ന മഴയും കനത്ത വെള്ളക്കെട്ടും കടുത്ത വരൾച്ചയും നിത്യസംഭവങ്ങളായതോടെ ഭാവിക്ക് മുന്നിൽ ചോദ്യച്ചിഹ്നങ്ങളായവരിൽ നെൽകർഷകർ മുതൽ തോട്ടമുടമകൾ വരെയുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കനത്ത മഴയിൽ നശിച്ച വാഴകൃഷിക്കായി കടം വാങ്ങിയ പണം ഇതുവരെയും കൊടുത്ത് തീർക്കാനായിട്ടില്ലെന്ന് നെന്മാറ സ്വദേശി അലക്സ് പറഞ്ഞു.
കല്ലടിക്കോട് മേഖലയിൽ നിന്നുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് നല്ലയിനം കപ്പയും മരച്ചീനിയും നേന്ത്രവാഴയും കയറ്റിപ്പോവുന്നതെന്നിരിക്കെ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും മൂലം ഇത്തവണ കല്ലടിക്കോടൻ വിളകളിലും ഗണ്യമായ കുറവാണുണ്ടാക്കിയത്.
മലയോര മേഖലകളിലെ വനാതിർത്തികളിൽ ആനശല്യം തടയുന്നതിനായി ഫെൻസിങ് സംവിധാനമുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത സ്ഥിതിയാണ്. വി.എഫ്.പി.സി.കെയുടെ കീഴിലുള്ള സ്വാശ്രയ കർഷക സംഘങ്ങളിൽ മലയോര കർഷകർ പ്രതിവർഷം 1500 ടൺ പച്ചക്കറി നൽകിയിരുന്നിടത്ത് കഴിഞ്ഞ സീസണുകളിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലക്ക് സമഗ്രമായ ഒരുകാർഷിക പാക്കേജിനായുള്ള ആവശ്യം ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.
വിവിധ കാലങ്ങളിൽ ജനപ്രതിനിധികളടക്കം വിഷയം ഉയർത്തിയിരുന്നുവെങ്കിലും കാര്യമായ നടപടികളൊന്നുമായില്ല. വിഷയം കഴിഞ്ഞ തെരഞ്ഞെടുപ്പിലും ചർച്ചയായിരുന്നു. കാർഷിക പാക്കേജ് നടപ്പാക്കാൻ പ്രതിജ്ഞാബന്ധമാണെന്ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.