ന്യൂജഴ്സി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ മികച്ച ജോലിയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നിങ്ങൾ കരുതുന്നപോലെ ആ ജോലി അത്ര എളുപ്പമല്ല. വളരെ കാലമായി എനിക്കദ്ദേഹത്തെ അറിയാം. വളരെ നല്ല മനുഷ്യനാണ്. കഴിവുറ്റ ഭരണാധികാരിയും. ഇന്ത്യക്ക് തന്നെപോലെ മികച്ച ഒരു സുഹൃത്തിനെ ലഭിക്കാനിടയില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ തുടങ്ങി ഏത് പ്രസിഡന്റിന്റെ കാലത്താണ് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചം എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യയുമായുള്ള എന്റെ ബന്ധത്തെ കുറിച്ചറിയാൻ നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്നെ ചോദിക്കൂ...എന്നേക്കാൾ മികച്ചൊരു സുഹൃത്തിനെ നിങ്ങൾക്ക് കിട്ടാനിടയില്ലെന്നാണ് എന്റെ അഭിപ്രായം -ട്രംപ് അവകാശപ്പെട്ടു.
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതു സംബന്ധിച്ച് നടന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ''എല്ലാവരും ആഗ്രഹിക്കുന്നത് ഞാൻ വീണ്ടും മത്സരിക്കണമെന്നാണ്. വോട്ടെടുപ്പിൽ ലീഡ് ചെയ്യുന്നത് ഞാനായിരിക്കും. ഉടൻ തന്നെ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് എനിക്ക് സംശയമുണ്ട്. എന്റെ കാലത്താണ് അമേരിക്ക സാമ്പത്തികമായി മെച്ചപ്പെട്ടത്. ആ കാലം തിരിച്ചുവരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്''-ട്രംപ് നയം വ്യക്തമാക്കി.
ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയിൽ സംബന്ധിച്ച ആയിരക്കണക്കിന് ഇന്ത്യക്കാൻ നൽകി സ്നേഹത്തെ കുറിച്ചും ട്രംപ് വാചാലനായി. ഗുജറാത്തിലെ മോദിയുടെ വീടും ട്രംപ് സന്ദർശിച്ചിരുന്നു. രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളും ഉദ്ഘാടനം ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.