ബാബുൽ മന്ദബിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ ഇറ്റലി; യൂറോപ്യൻ യൂണിയൻ നടപടികൾക്കായി കാത്തിരിക്കില്ലെന്ന് പ്രതിരോധ മന്ത്രി
റോം: യൂറോപ്യൻ യൂണിയന്റെ കൂട്ടായ തീരുമാനങ്ങൾക്കായി കാത്തുനിൽക്കാതെ, ബാബുൽ മന്ദബ് കടലിടുക്കിലൂടെയുള്ള തങ്ങളുടെ വ്യാപാരക്കപ്പലുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ ഇറ്റലി യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു. ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയാണ് സുപ്രധാനമായ ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഈ നിർണായക ജലപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ അത് ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
നിലവിലുള്ള സങ്കീർണമായ സാഹചര്യങ്ങൾ നേരിടുന്നതിൽ ഭരണപരമായ കാലതാമസങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും, സുരക്ഷാ കാര്യങ്ങളിൽ ഇറ്റലി സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ പ്രാപ്തമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബുൽ മന്ദബ് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ചാലുകളിൽ ഒന്നാണ്. സൂയസ് കനാൽ വഴിയുള്ള എണ്ണ, വാതക, ചരക്ക് നീക്കങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഈ പാതയിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ 12 മുതൽ 15 ശതമാനം വരെ കടന്നുപോകുന്നത്.
അമേരിക്കക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തിനിടയിൽ ഇറാൻ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ ബാബുൽ മന്ദബിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ പതിന്മടങ്ങ് വർധിച്ചിരുന്നു. ഹുർമുസ് പാതയിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ക്രൂഡോയിൽ കയറ്റുമതിക്കായി ചെങ്കടൽ പാതയെയും പൈപ്പ്‌ലൈനുകളെയും ആശ്രയിക്കുന്നത് വർധിപ്പിച്ചിരുന്നു. എന്നാൽ, സമീപ ആഴ്ചകളിൽ യമനിലെ ഹൂതി വിമതർ നടത്തിയ മിന്നൽ നീക്കത്തിലൂടെ ചെങ്കടൽ തീരങ്ങളുടെ മുഴുവൻ നിയന്ത്രണവും പിടിച്ചെടുത്തതാണ് മേഖലയിലെ ആശങ്കകൾ ഇരട്ടിപ്പിച്ചത്.
നിലവിൽ ഹൂതികളുടെ മുന്നേറ്റം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ തന്നെ കപ്പലുകളുടെ സുരക്ഷക്കായി സൈനിക നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഈ പാത പൂർണമായും സുരക്ഷിതമാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സ്വന്തം കപ്പലുകളുടെ സുരക്ഷ മുൻനിർത്തി ഇറ്റലി നേരിട്ട് യുദ്ധക്കപ്പലുകളെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.