അങ്കാറ/മോസ്കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവ്(62) വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി റഷ്യന്‍സംഘം അങ്കാറയിലേക്ക്. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. 18 പേരാണ് അന്വേഷകസംഘത്തിലുള്ളതെന്ന് റഷ്യന്‍ പാര്‍ലമെന്‍റ് വക്താവ് പറഞ്ഞു. അങ്കാറയിലെ ആര്‍ട്ട് ഗാലറിയില്‍ നടന്ന ഫോട്ടോ പ്രദര്‍ശന പരിപാടിയില്‍ സംസാരിക്കവെ റഷ്യന്‍ സ്ഥാനപതിക്ക് നേരെ ആയുധധാരി പിന്നില്‍നിന്ന് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ തുര്‍ക്കി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകിയുടെ പിന്നിലുള്ളവരെ വ്യക്തമായി അറിയാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യബ് ഉര്‍ദുഗാനും ഇക്കാര്യം ചര്‍ച്ച നടത്തിയതായും പാര്‍ലമെന്‍റ് കൂട്ടിച്ചേര്‍ത്തു. കൊലപാതകം തുര്‍ക്കിയുമായുള്ള ബന്ധത്തെ ബാധിക്കില്ളെന്നും റഷ്യ അറിയിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച റഷ്യ തീവ്രവാദ ആക്രമണമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി.
അക്രമി വെടിയുതിര്‍ത്തത് കാര്‍ലോവിന് നേരെയല്ല, റഷ്യയുടെ നെഞ്ചിലേക്കാണെന്ന് സെനറ്റര്‍ കോണ്‍സ്റ്റാന്‍ൈറന്‍ കൊസചേവ് പറഞ്ഞു. റഷ്യ-തുര്‍ക്കി നയതന്ത്ര ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ഇരു രാഷ്ട്രത്തലവന്മാരും ശക്തമായി അപലപിച്ചു. നവംബറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചുവീഴ്ത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായിരുന്നു. മാസങ്ങള്‍ക്കുശേഷമാണ് ബന്ധം പുന$സ്ഥാപിച്ചത്.
സിറിയന്‍ നഗരമായ കിഴക്കന്‍ അലപ്പോയില്‍ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ധാരണക്കായി റഷ്യയും തുര്‍ക്കിയുമാണ് മുന്‍കൈയെടുത്തത്. ഇത് തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമിയുടെ പ്രകോപനമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു.
സി
റിയന്‍ ആഭ്യന്തരയുദ്ധത്തില്‍ റഷ്യയും തുര്‍ക്കിയും രണ്ടു ചേരികളിലാണ്. സിറിയന്‍ വിഷയത്തില്‍ റഷ്യന്‍ പ്രതിരോധ-വിദേശകാര്യ മന്ത്രിമാരും തുര്‍ക്കി, ഇറാന്‍ പ്രതിനിധികളും മോസ്കോയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അംബാസഡര്‍ക്ക് വെടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.