ബെയ്ജിങ്: ദക്ഷിണ ചൈനാക്കടലിലെ കൃത്രിമദ്വീപില്‍ ചൈന സൈനിക വിമാനമിറക്കിയതായി ഒൗദ്യോഗികവൃത്തങ്ങള്‍ അവകാശപ്പെട്ടു. രോഗബാധിതരായ ജോലിക്കാരെ ഒഴിപ്പിക്കുന്നതിനാണ് സ്പ്രാറ്റില്‍സ് ദ്വീപസമൂഹത്തിലെ ഫിയറി ക്രോസ് പവിഴദ്വീപുകളില്‍ വ്യോമസേനാ വിമാനമിറങ്ങിയത്.
ദക്ഷിണ ചൈനാക്കടലില്‍ അവകാശവാദമുന്നയിക്കുന്ന ചൈന തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളോട് ചേര്‍ന്ന സമുദ്രഭാഗത്തുവരെ അധികാരമുന്നയിക്കുന്നുണ്ട്. മേഖലയില്‍ തങ്ങളുടെ അധികാരമുറപ്പിക്കുന്നതിനായാണ് ചൈന കൃത്രിമദീപുകള്‍ നിര്‍മിച്ചതും. 2014ല്‍ ദ്വീപില്‍ ചൈന 3000 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ നിര്‍മിക്കാനാരംഭിച്ചിരുന്നു. ജനുവരിയില്‍ ഫിയറി ക്രോസ് ദ്വീപുകളിലേക്ക് സിവിലിയന്‍ വിമാനങ്ങള്‍ പറത്തി.
യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രദേശത്ത് ഫിലിപ്പീന്‍സുമായി ചേര്‍ന്ന് സംയുക്ത നാവിക പട്രോളിങ് പ്രഖ്യാപിക്കുകയും ഒരു യുദ്ധക്കപ്പല്‍ സന്ദര്‍ശിക്കുകയും ചെയ്തത് ദിവസങ്ങള്‍ക്കുമുമ്പാണ്. തങ്ങളുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരിലൊരാള്‍ ദക്ഷിണ ചൈനാക്കടലിലെ ദ്വീപ് സന്ദര്‍ശിച്ചതായി കാര്‍ട്ടറുടെ സന്ദര്‍ശനദിവസം ചൈന അവകാശപ്പെട്ടിരുന്നു.
ദക്ഷിണ ചൈനാക്കടലില്‍ റണ്‍വേകള്‍ നിര്‍മിക്കുകയും ദ്വീപില്‍ ആയുധങ്ങള്‍ വിന്യസിക്കുകയും ചെയ്യുന്നതില്‍ യു.എസ് നിരന്തരം ചൈനയെ വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.