ന്യൂയോര്‍ക്ക്: എട്ടുവര്‍ഷം മുമ്പ് അബദ്ധവശാല്‍ കുറ്റമുക്തനാക്കപ്പെട്ട കവര്‍ച്ചക്കാരനെ വീണ്ടും പിടികൂടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പ്രതി കുടുംബത്തോടൊപ്പം ജീവിക്കുന്നത് പരിഗണിച്ച് വിട്ടയക്കാന്‍ ഉത്തരവ്. അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ കോടതിയാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്. റിനെ ലിമ മറിന്‍ എന്ന 38 വയസ്സുകാരന്‍െറ കേസിലാണ് വിധി.
പിടിച്ചുപറിയും തട്ടിക്കൊണ്ടുപോവലുമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളുടെ പേരില്‍ 2000ത്തിലാണ് ലിമ മറിനെ പൊലീസ് പിടികൂടുന്നത്. കുറ്റകൃത്യങ്ങളുടെ ഗൗരവവും രീതിയും പരിഗണിച്ച് 98 വര്‍ഷത്തേക്ക് പ്രതിയെ തടവിലിടാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, 2008ല്‍ കോടതി ഗുമസ്തന്‍െറ പിഴവില്‍ മറ്റൊരു പ്രതിക്കു നല്‍കേണ്ട ശിക്ഷയിളവ് മാറി ലിമക്കു നല്‍കിയതോടെ ആ വര്‍ഷം ജയില്‍ മോചിതനായി.
പിന്നീട് 2014ല്‍ പിഴവ് മനസ്സിലാക്കിയ പൊലീസ് ലിമയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ, വിവാഹിതനായ ലിമ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയായിരുന്നു. തെറ്റുകള്‍ തിരുത്തി മാന്യമായ ജീവിതം നയിക്കുകയാണെന്ന് ജഡ്ജിയെ ബോധിപ്പിച്ചപ്പോള്‍ പ്രതിയെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ജഡ്ജി നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.