വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി കലാകാരന്മാരുടെ സംഘം. രാജ്യത്തെ അഞ്ചു പ്രധാന നഗരങ്ങളില്‍ ട്രംപിന്‍െറ വലുപ്പത്തിലുള്ള നഗ്നപ്രതിമകള്‍ സ്ഥാപിച്ചാണ് സംഘം പ്രതിഷേധമറിയിച്ചത്. ട്രംപ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലത്തെരുതെന്നാണ് സംഘം നല്‍കുന്ന സന്ദേശം. ന്യൂയോര്‍ക്, സാന്‍ഫ്രാന്‍സിസ്കോ, ലോസ് ആഞ്ജലസ്, സീറ്റല്‍, ക്ളീവ്ലാന്‍ഡ് തുടങ്ങിയ നഗരങ്ങളിലാണ് പ്രതിമ സ്ഥാപിച്ചത്. ‘ഇന്‍ഡികൈ്ളന്‍’ എന്ന പേരിലറിയപ്പെടുന്ന കലാകാരന്മാരുടെ സംഘമാണ് അന്താരാഷ്ട്ര ശ്രദ്ധനേടിയ പ്രതിഷേധമൊരുക്കിയത്. നേരത്തെതന്നെ ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇവര്‍ പ്രതിഷേധിച്ചിരുന്നു.പ്രതിമ സ്ഥാപിച്ചതിലൂടെ രാഷ്ട്രീമായും സൈനികമായും ലോകത്തെ ഏറ്റവും ശക്തമായ പദവിയില്‍ ട്രംപ് എത്തിച്ചേരരുതെന്ന പ്രതീക്ഷയാണ് പങ്കുവെക്കാനുള്ളതെന്ന് സംഘം പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ ശില്‍പങ്ങള്‍ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനും നിന്ദ്യനുമായ രാഷ്ട്രീയക്കാരനെ പ്രതിനിധാനം ചെയ്യുകയാണെന്നും രൂക്ഷമായ വാക്കുകളിലുള്ള പ്രസ്താവനയില്‍ പറയുന്നു. പലയിടങ്ങളിലും ട്രംപിന്‍െറ പ്രതിമക്ക് മുന്നില്‍ ആളുകള്‍ ഒത്തുകൂടുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. മാന്‍ഹാട്ടനിലെ പ്രതിമക്ക് മുന്നില്‍ ഒത്തുചേര്‍ന്നവര്‍ ട്രംപിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രതിമകള്‍ അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. ജോഷ്വ മോന്‍റെ എന്ന കലാകാരനാണ് ശില്‍പം ഡിസൈന്‍ ചെയ്തത്. ജിഞ്ചര്‍ എന്നറിയപ്പെടുന്ന ഇയാള്‍ മുമ്പ് ട്രംപിനെ പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.