The Nobel Prize -2023 ലെ നൊബേൽ ജേതാക്കളെ അറിയാം

ലോകത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായി കരുതുന്നതാണ് നൊബേൽ സമ്മാനം. 1901 മുതൽ ലിംഗ, ജാതി, മത, രാഷ്ട്ര ഭേദമന്യേ നൊബേൽ സമ്മാനം നൽകിവരുന്നു. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ ആറു രംഗങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം നൽകുക. രസതന്ത്രജ്ഞനും എൻജിനീയറുമായിരുന്ന ആൽ‍ഫ്രഡ് നൊബേലിന്റെ പേരിലാണ് പുരസ്കാരങ്ങൾ.

ആൽ‍ഫ്രഡ് നൊബേലുമായി ബന്ധമില്ലാത്ത, നൊബേലിൽ ഉൾപ്പെടുന്ന ഏക പുരസ്കാരം സാമ്പത്തിക ശാസ്ത്രത്തിന് നൽകുന്ന നൊബേലാണ്. 1969 മുതലാണ് സാമ്പത്തിക നൊബേൽ‍ നൽ‍കിത്തുടങ്ങിയത്. സ്വീഡനിലെ റിക്സ് ബാങ്കിന്റെ 300ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ പുരസ്കാര വിതരണം. അതിനാൽ‍ ഈ പുരസ്കാരം ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നും അറിയപ്പെടുന്നു.

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ‍ വെച്ചാണ് സമാധാനം ഒഴികെയുള്ള ജേതാക്കൾ‍ക്ക് പുരസ്കാരം നൽകുക. ആൽ‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10നാണ് പുരസ്കാര വിതരണച്ചടങ്ങ്. നോർവേ തലസ്ഥാനമായ ഓസ്ലോയിൽ‍ സമാധാന പുരസ്കാരവും അന്നേദിവസം വിതരണം ചെയ്യും.

17ാം വയസ്സിൽ‍ 2014ലെ സമാധാന നൊബേൽ‍ നേടിയ മലാല യൂസുഫ് സായിയാണ് ഏറ്റവും പ്രായംകുറഞ്ഞ നൊബേൽ ജേതാവ്. കൈലാഷ് സത്യാർഥിക്കൊപ്പമായിരുന്നു മലാല ഈ നേട്ടം പങ്കിട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷനൽ‍ ലോ ആണ് സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന. 1904ലായിരുന്നു ഇത്. ഏറ്റവും കൂടുതൽ‍ തവണ നൊബേലിന് അർഹരായ സംഘടന റെഡ്ക്രോസ് ആണ്. 1917, 1944, 1963 വർഷങ്ങളിൽ റെഡ്ക്രോസ് പുരസ്കാരം കരസ്ഥമാക്കി.

സാഹിത്യ നൊബേൽ

നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെക്ക് (64) സാഹിത്യ നൊബേൽ. ജീവിതസമസ്യകളെ ധ്യാനിക്കുന്ന ഫോസെയുടെ രചനകൾ നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാണെന്നാണ് നിരീക്ഷണം. നോർവേയുടെ പശ്ചിമതീരത്തെ സവിശേഷമായ സംസ്കാരത്തിലും ഭാഷാസ്വത്വത്തിലും ഊന്നിയ രചനകളാണ് ഫോസെയുടേത്. നാടകങ്ങൾക്കും നോവലുകൾക്കും പുറമെ ലേഖനങ്ങളും കവിതകളും ബാലസാഹിത്യവും വിവർത്തനവും രചിച്ചു. നോവലിസ്റ്റ് എന്ന നിലയിൽ രാജ്യാന്തര പ്രശസ്തി നേടി.

യോൻ ഫോസെ

നോർവേയിലെ ഹൊഗിസനിലാണ് ഹോസെയുടെ ജനനം. 1983ൽ പ്രസിദ്ധീകരിച്ച ‘റെഡ്, ബ്ലാക്ക്’ ആണ് ആദ്യ നോവൽ. 1999ൽ പാരീസിൽ ‘സംവൺ ഈസ് ഗോയിങ് ടു കം’ എന്ന ഫോസെയുടെ നാടകം അരങ്ങേറി. 40ലേറെ നാടകങ്ങൾ എഴുതി. ദ അദർ നെയിം (2019), ഐ ഈസ് അനദർ (2020), എ ന്യൂ നെയിം (2021) എന്നിങ്ങനെ മൂന്ന് വോള്യങ്ങളായി പുറത്തിറങ്ങിയ ‘സെപ്റ്റോളജി’ ആണ് പ്രധാന നോവൽ.

രസതന്ത്ര നൊബേൽ

നാനോ ടെക്നോളജിയിൽ വിപ്ലവത്തിനു വഴിവെച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന് കാരണക്കാരായ മൗംഗി ബാവേണ്ടി (62), ല്യൂയി ബ്രസ് (80), അലക്സി എകിമോവ് (62) എന്നീ ശാസ്ത്രജ്ഞർക്കാണ് രസതന്ത്ര നൊബേൽ.

മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്സി എകിമോവ്

നാനോ കണങ്ങളായ ക്വാണ്ടം ഡോട്ടുകൾ ഇവർ കണ്ടെത്തി. തീരെ വലുപ്പം കുറഞ്ഞ സെമി കണ്ടക്ടർ ക്രിസ്റ്റലുകളാണിവ. ക്വാണ്ടം ഡോട്ടുകളുടെ സവിശേഷതകൾ വലുപ്പത്തിന്റെ വ്യതിയാനം അനുസരിച്ച് നിയന്ത്രിക്കാം. വലുപ്പത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള പ്രകാശം ഇവ പുറത്തുവിടും. പ്രായോഗിക തലത്തിൽ സാധാരണ എൽ.ഇ.ഡി ടി.വിയേക്കാൾ മെച്ചപ്പെട്ട നിറങ്ങൾ ഡിസ്‍പ്ലേയിൽ നൽകാൻ ഇവ സഹായിക്കും. എൽ.ഇ.ഡി ലൈറ്റുകൾ, ടി.വി സ്ക്രീൻ, ചികിത്സാരംഗം തുടങ്ങിയവയിലും ഈ കണ്ടെത്തൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കും.

വൈദ്യശാസ്ത്ര നൊബേൽ

കോവിഡ് വാക്സിനുകളുടെ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയ ഡോ. കാറ്റലിൻ കാരിക്കോക്കും ഡോ. ഡ്രു വൈസ്മനുമാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ.

ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രു വൈസ്മൻ

എം.ആർ.എൻ.എ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയ ഗവേഷണത്തിനാണ് അംഗീകാരം. ജനിതക തന്മാത്രയിലെ ന്യൂക്ലിയോസൈഡ് ഘടകം അടിസ്ഥാനമാക്കി കൂടുതൽ ഫലപ്രദമായ എം.ആർ.എൻ.എ വാക്സിൻ നിർമിക്കാൻ കഴിയുമെന്നായിരുന്നു ഇവരുടെ ഗവേഷണം. യു.എസിലെ പെൻസൽവേനിയ സർവകലാശാലയിലായിരുന്നു ഇരുവരും പഠനം നടത്തിയത്. ഫൈസർ, മൊഡേണ എന്നീ കമ്പനികൾ കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ചത് ഇവരുടെ ഗവേഷണത്തിനെ ആശ്രയിച്ചായിരുന്നു.

ഊർജതന്ത്ര നൊബേൽ

യു.എസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ പിയർ അഗസ്റ്റീനി, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഫിസിക്സിലെ ഫെറൻസ് ക്രോസ്, സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ആൻ ലുലിയർ എന്നിവർക്കാണ് ഊർജതന്ത്രത്തിൽ നൊബേൽ സമ്മാനം.

പിയർ അഗസ്റ്റീനി, ഫെറൻസ് ക്രോസ്, ആൻ ലുലിയർ

രോഗനിർണയത്തിനും ഇലക്ട്രോണിക്സിന്റെ നൂതന മേഖലകൾക്കും ഉപകാരപ്പെടുംവിധം പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ചതിനാണ് പുരസ്കാരം. ഇലക്ട്രോണുകളുടെ ചലനത്തിലും ഊർജ കൈമാറ്റത്തിലുമുള്ള അതിവേഗ, അതിസൂക്ഷ്മ മാറ്റങ്ങൾ അളക്കാൻ കഴിയും എന്നതാണ് കണ്ടുപിടിത്തത്തിന്റെ സവിശേഷത.

സമാധാന നൊബേൽ

ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ് സമാധാന നൊബേൽ. സ്ത്രീ അവകാശങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുന്ന 51കാരി ഇപ്പോഴും ജയിലിലാണ്.

നർഗീസ് മുഹമ്മദി

അര നൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകൾ നേരിടുകയും പലതവണ ജയിലിലാകുകയും ചെയ്തു. നർഗീസ് 13 തവണ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും അഞ്ചുതവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്‌സ് ആൻഡേഴ്സൺ പറഞ്ഞു. 2019ൽ ഇന്ധന വില വർധനക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടയാളുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിനാണ് 2021ൽ ഏറ്റവും അവസാനം തടങ്കലിലായത്. മൊത്തം 31 വർഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. വധശിക്ഷ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന രൂപവത്കരിച്ചെന്ന കുറ്റത്തിന് 2016 മേയിൽ 16 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. 2003ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ ഇബാദി പുരസ്‌കാരം നേടിയശേഷം സമാധാന നൊബേൽ നേടുന്ന 19ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ്.

സാമ്പത്തിക ശാസ്ത്ര നൊബേൽ

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്കാരം യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിൻ കരസ്ഥമാക്കി. തൊഴിൽ മേഖലയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.

ക്ലോഡിയ ഗോൾഡിൻ

സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയുംകുറിച്ച് നൂറ്റാണ്ടുകളായുള്ള വിവരങ്ങളടങ്ങിയ ആദ്യ സമഗ്ര പഠനമാണിത്. സാമ്പത്തിക ശാസ്ത്ര നൊബേൽ, ‘സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ്’ എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ക്ലോഡിയ ഗോൾഡിൻ. ഇപ്പോൾ ഹർവാഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറാണ്. സ്ത്രീകളുടെ തൊഴിൽ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഗോൾഡിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുമായി ബന്ധെപട്ട വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്. അമേരിക്കൻ ഇക്കണോമിക്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റായും ഗോൾഡിൻ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - All Nobel Prize Winners 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT